'സാറ റഥർഫോർഡ്' ലോകം ചുറ്റുന്നതിനിടയിൽ സൗദിയിലുമെത്തി. സൗദി ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണു ബെൽജിയം പൗരയായ 19 കാരി കാപ്റ്റൻ സാറ റഥർഫോർഡ്.സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ചു ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുകയാണു സാറയുടെ ലക്ഷ്യം.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി, റിയാദ് എയർപോർട്ട് കമ്പനി എന്നിവയുടെ സഹകരണത്തോടെ സൗദി ഏവിയേഷൻ ക്ലബാണ് സാറയെ സൗദിയിലേക്ക് സ്വാഗതം ചെയ്തത്. വിഷൻ 2030 ന്റെ ഭാഗമായി വ്യോമയാന മേഖലയിൽ സൗദി വനിതകളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പങ്കിനെ കാണിക്കുന്നതിനു വേണ്ടിയാണ് സൗദി ഏവിയേഷൻ വിഭാഗം സാറയ്ക്ക് സ്വീകരണമൊരുക്കിയത്.
വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം സ്ഥാനപതി ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലേയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു. റിയാദ് നഗരത്തിൽ എത്താനായതിൽ സന്തോഷമുണ്ടെന്നു കാപ്റ്റൻ സാറ പറഞ്ഞു. സൗദിയുടെ മുകളിലൂടെ പറക്കുമ്പോൾ നല്ല കാഴ്ച ആസ്വദിക്കാനായി. ഓരോ നിമിഷവും അസാധാരണമായ അനുഭവമായിരുന്നു. ലോകമെമ്പാടും ഒറ്റയ്ക്കു പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാകാനും ഗിന്നസ് ബുക്കിൽ റെക്കോർഡ് സ്ഥാപിക്കാനുമാണു തന്‍റെ ശ്രമമെന്നും സാറ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണു സാറ പറക്കുന്നത്. ഒറ്റ എൻജിനും രണ്ടു സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. സാറ കഴിഞ്ഞ ഓഗസ്റ്റ് 18 നാണു യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്.