സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കണം; ആഭ്യർഥനയുമായി ഇന്ത്യ

വാക്സീൻ സ്വീകരിച്ചവർക്കെങ്കിലും സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്ന ആഭ്യർഥനയുമായി ഇന്ത്യ. സൗദി അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ഇന്ത്യൻ സ്ഥാനപതി ഔസഫ് സയീദ് പറഞ്ഞു. അതേസമയം, ഗൾഫിൽ കോവിഡ് കാരണം മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങളേയും കേന്ദ്രസർക്കാർ ധനസഹായത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകൾ സ്ഥാനപതിമാർക്ക് നിവേദനം കൈമാറി. 

2020 മാർച്ച് മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് സൌദി വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മലയാളികളുടേതടക്കം വിവിധ സംഘടനകൾ ഇന്ത്യൻ അധികൃതരെ സമീപിച്ചിരുന്നു. ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന യാത്ര പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ സ്ഥാനപതി ഔസഫ് സയീദ് അറിയിച്ചു. വാക്സീൻ സ്വീകരിച്ചവർക്ക് ആദ്യഘട്ടമായി പ്രവേശനാനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും വിനോദസഞ്ചാരമേഖലയിലെ സാധ്യതകളുമായി ബന്ധപ്പെട്ട വെബിനാറിലാണ് ഔസാഫ് സയീദ് ഇക്കാര്യമറിയിച്ചത്. ആയിരക്കണക്കിന് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൌദിയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യുഎഇ കെഎംസിസി ഭാരവാഹികള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു. സുപ്രീം കോടതി ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമുള്ള നഷ്ടപരിഹാരം പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺസുൽ ജനറൽ അമൻ പുരിക്ക് നിവേദനം കൈമാറിയത്. യുഎഇ കെഎംസിസി പ്രസിഡൻറ് പുത്തുര്‍ റഹ്മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുല്‍ ജനറലിനെ സമീപിച്ചത്.