ദുബായിലേക്ക് മടങ്ങാൻ നാലു മണിക്കൂറിനുള്ളിൽ ലഭിച്ച റാപ്പിഡ് പി.സി.ആർ പരിശോധനാഫലം വേണമെന്ന നിബന്ധനയിൽ ആശങ്കയോടെ മടങ്ങിവരാനൊരുങ്ങുന്ന പ്രവാസിമലയാളികൾ. കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്ക് സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. അതേസമയം, ക്വാറൻറീൻ അടക്കമുള്ള കാര്യങ്ങളിൽ അവ്യക്തത തുടരുന്നതിനാൽ ദുബായിലേക്കുള്ള ടിക്കറ്റ് വിതരണം ചില വിമാനക്കമ്പനികൾ നിർത്തിവച്ചു.
രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്ക് നാളെ (ബുധന്‍) മുതൽ നിയന്ത്രണങ്ങളോടെ ദുബായിലേക്ക് മടങ്ങാമെന്ന് കഴിഞ്ഞദിവസമാണ് ദുബായ് അധികൃതർ അറിയിച്ചത്. ദുബായിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമേ നാല് മണിക്കൂറിനുള്ളിൽ റാപ്പിഡ് പി.സി.ആർ പരിശോധനയും നടത്തണമെന്നാണ് നിർദേശം. നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്കുള്ള സംവിധാനമില്ല. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഇടപെടലാണ് പ്രവാസികൾ ഇക്കാര്യത്തിൽ അഭ്യർഥിക്കുന്നത്.
അതേസമയം, ദുബായ് വിമാനത്താവളത്തിലെ പിസിആർ പരിശോധന ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ വേണമെന്നാണ് നിർദേശമെങ്കിലും യാത്ര പുറപ്പെടും മുൻപ് ബുക് ചെയ്യണമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ദുബായ് വിമാനത്താവളത്തിലെ പരിശോധനാഫലം 24 മണിക്കൂറിനകം ലഭിക്കും. അതിനിടെ റാപ്പിഡ് പിസിആർ, ക്വാറൻറീൻ കാര്യങ്ങളിൽ അവ്യക്തതതുടരുന്ന സാഹചര്യത്തിൽ എമിറേറ്റ്സ്, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ ദുബായിലേക്കുള്ള ടിക്കറ്റ് വിതരണം നിർത്തിവച്ചു. ഏപ്രിൽ 25 ന് ഏർപ്പെടുത്തിയ പ്രവേശനവിലക്കാണ് ദുബായ് ഭാഗീകമായി പിൻവലിക്കുന്നത്.