കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറ തുറന്ന് ഷാർജയിൽ വായനോത്സവം

ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് തുടക്കം. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു. 11 ദിവസം നീളുന്ന മേളയിലേക്ക് വൈകിട്ട് നാലുമുതൽ രാത്രി 10 മണിവരെയാണ് പ്രവേശനം.

പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറ തുറക്കുന്ന 12–ാമത് ഷാർജ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം. നിങ്ങളുടെ സങ്കൽപ്പങ്ങൾക്ക് എന്ന പ്രമേയത്തിലാണ് ഷാർജ അൽ താവൂനിലെ എക്സ്പോ സെൻ്ററിൽ  ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. വായനോൽസവത്തോടനുബന്ധിച്ച് സാഹിത്യ,വിജ്ഞാന,കലാ,വിനോദ,സാംസ്കാരിക മേഖലകളിലായി 537 വ്യത്യസ്ഥ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 172 പ്രസാധകരും 15 രാജ്യങ്ങളിലെ 32 എഴുത്തുകാരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ വായനോൽസവത്തിൻറെ ഭാഗമാകുന്നുണ്ട്. വിദ്യാർഥികളുടെയും വിദ്യാർഥികൾക്കായുള്ളതുമായ രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൌജന്യമാണ്. വരുംദിവസങ്ങളിലായി സ്കൂളുകളിൽ നിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തും. കുട്ടികൾക്കായി വിവിധ മൽസരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

വായനോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ ബുക്സ് ഇലസ്ട്രേഷൻ പ്രദർശനത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 395 പേർ പങ്കെടുക്കുന്നുണ്ട്. വെബ്സൈറ്റ് വഴിയും നേരിട്ടെത്തിയും സൌജന്യമായി റജിസ്ട്രേഷൻ നടത്താം. പ്രവാസിമലയാളികളടക്കമുള്ള കുട്ടികളുടെ പരിപാടികളും മേളയിലെ സജീവകാഴ്ചയാണ്.