ഹെലികോപ്റ്റര്‍ അപകടം: എം.എ.യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ.ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് ബുർജിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖംപ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു. ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിൻറെ ചികിൽസയ്ക്ക് വിധേയനായത്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരം അന്വേഷിച്ചു.