ഭീകരവാദത്തിനെതിരെ കർശനനടപടി; പ്രത്യേക പദ്ധതികളുമായി യുഎഇ

ഭീകരസംഘനകൾക്ക് സാമ്പത്തികസഹായം നൽകുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ കർശന നടപടിയുമായി യുഎഇ. വിദേശരാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പ്രത്യേക ഓഫീസ് രൂപീകരിച്ചാണ് നടപടി ശക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന് സഹായം നൽകുന്നതിനും തടയിടുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രത്യേക സമിതിയുടെ കൂടിക്കാഴ്ചയിലാണ് നിയമനടപടി ശക്തമാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക,നീതിന്യായ,ആഭ്യന്തര,വിദേശകാര്യ മന്ത്രാലയങ്ങൾ, യുഎഇ സെൻറ്രൽ ബാങ്ക്, കസ്റ്റംസ് വകുപ്പ് തുടങ്ങിയവ സംയുക്തമായി ചേർന്നതാണ് സമിതി. പ്രാദേശിക തലത്തിൽ കുരുക്കു മുറുക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികളും ആസൂത്രണം ചെയ്യും. യുഎഇയിലെ എല്ലാ സ്ഥാപനങ്ങളിലും സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനം കൊണ്ടുവരും. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് കൺട്രോൾ സിസ്റ്റം എന്നീ വിഭാഗങ്ങളിൽ ഈ മാസം 31 നകം എല്ലാ സ്ഥാപനങ്ങളും റജിസ്റ്റർ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട നിയമലംഘകർക്ക് ‍50 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. 

വ്യാജപേരിൽ ബാങ്ക് അക്കൌണ്ട് തുറന്നാൽ 10 ലക്ഷം ദിർഹമായിരിക്കും പിഴശിക്ഷ. രേഖാമൂലമല്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തുക, പ്രാദേശിക, രാജ്യാന്തര ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, നിയമലംഘനം മുന്നിൽകണ്ട് ആവശ്യമായ നടപടി സ്വീകരിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ശിക്ഷയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽമേൽ നിരീക്ഷണം ശക്തമാക്കുമെന്നും സമിതി വ്യക്തമാക്കുന്നു.