കോവിഡ് വാക്സീൻ വിതരണത്തിന്റെ രാജ്യാന്തരകേന്ദ്രമാകാനൊരുങ്ങി അബുദാബി. 1,800 കോടി ഡോസ് കോവിഡ് വാക്സീൻ അബുദാബി വഴി വിവിധരാജ്യങ്ങളിൽ എത്തിക്കാനാണ് പദ്ധതി. കോവിഡ് വാക്സീൻ ശേഖരിച്ച് ഹോപ് കൺസോർഷ്യം വഴി വിതരണം ചെയ്യാനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്. ലോകജനസംഖ്യയിൽ മൂന്നിൽ രണ്ടുപേർ താമസിക്കുന്ന രാജ്യങ്ങൾ അബുദാബിയിൽനിന്ന് നാലര മണിക്കൂർ വിമാന യാത്രാ അകലത്തിലാണെന്നത് കണക്കിലെടുത്താണ് അബുദാബി വഴി കോവിഡ് വാക്സീൻ വിതരണം നടത്താൻ പദ്ധതിയൊരുങ്ങുന്നത്. ഇതിനായി ആരോഗ്യവകുപ്പ്, ഇത്തിഹാദ് കാർഗോ, അബുദാബി പോർട്സ് കമ്പനി എന്നിവർ ചേർന്ന് ഹോപ് കൺസോർഷ്യം രൂപീകരിച്ചു.
വാക്സീൻ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് നിർവഹിക്കും. കോവിഡ് വാക്സീൻ വിതരണ ഹബ് ആയിട്ടായിരിക്കും അബുദാബിയുടെ പ്രവർത്തനം. വാക്സീനുകൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കുക എന്നതാണു വെല്ലുവിളി. ഇതിനായി താപനില നിയന്ത്രിക്കുന്ന സംവിധാനം സജ്ജമാക്കി. താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്‌നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രസ്ട്രിക്കായി നിർമിക്കുന്ന സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ കമ്പനിയും കൺസോർഷ്യത്തിൻറെ ഭാഗമാണ്.
നവംബറിൽ മാത്രം 50 ലക്ഷം ഡോസ് വാക്സീൻ അബുദാബി വഴി വിതരണം ചെയ്തു. അടുത്തവർഷം അവസാനത്തോടെ 1800 കോടി ഡോസ് വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വാക്‌സീന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യുവിനു കീഴിലുള്ള റാഫിദും സ്കൈസെല്ലും ചേർന്നായിരിക്കും.