ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി; 3 ഘട്ടങ്ങളായി തുടങ്ങും

സൌദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി. നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ സ്വദേശികൾക്കും സൌദിയിലുള്ള വിദേശികൾക്കും മാത്രമായിരിക്കും അനുമതി.

സൌദിയിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് മാർച്ച് ആദ്യവാരമാണ് ഉംറ തീർഥാടനം നിർത്തലാക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന്  ഹജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻദൻ പറഞ്ഞു. 

ആദ്യ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി നൽകും. രണ്ടാം ഘട്ടത്തിൽ  75 ശതമാനമായി ഇത് ഉയർത്തും, മൂന്നാം ഘട്ടത്തിലാണ് പൂർണമായും അനുവദിക്കുകയും രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് കൂടി ഉംറ നിർവഹിക്കാനുള്ള അവസരം നൽകുകയും ചെയ്യുക. ആരോഗ്യമന്ത്രാലയത്തിൻറെ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചായിരിക്കും തീർഥാടനം. അതേസമയം, ഉംറ തീർഥാടകർ മുൻകൂറായി റജിസ്ട്രേഷൻ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും. ഉംറ സേവനങ്ങൾ നൽകുന്ന സ്ഥാപങ്ങളെയും അനുബന്ധ കമ്പനികളെയും  'ഇഅതമർനാ' എന്ന ആപ്ലിക്കേഷനിലൂടെ ഉയർന്ന നിലവാരവും സാമ്പത്തിക ഭദ്രതയുമുള്ള  സംരഭങ്ങളായി വളരാൻ  പ്രാപ്തരാക്കുമെന്നും മന്ത്രി ബൻദർ പറഞ്ഞു.  ഈ ആപ്പ്  തീർഥാടകർക്ക് അവരുടെ യാത്രകൾ ബുക്ക് ചെയ്യുന്നത് ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. 2019 ൽ 20.4 ദശലക്ഷം വിശ്വാസികളാണ് ഉംറ നിർവഹിച്ചത്.