യുഎഇയിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം കൂടുന്നു; ‌88 ശതമാനവും സമ്പർക്കം

യുഎഇയിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം മെയ് 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. 930 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്ക് മൂന്ന് മാസത്തിന് ശേഷമുള്ള ഉയർന്ന നിരക്കിലെത്തി. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചയായി ഉയരുകയാണ്.

യുഎഇയിൽ  രണ്ടാഴ്ചയ്ക്കിടെയുണ്ടായ കോവിഡ് ബാധിതരിൽ 88 ശതമാനവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മറ്റുരാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തിയവരിൽ 12 ശതമാനത്തിനും യുഎഇയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പൊസിറ്റീവായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജൂൺ എട്ടിന് ശേഷം ഇതാദ്യമായി ഒറ്റദിവസം അഞ്ചു മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 398 ആയി.  586പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. 8568 പേരാണിനി ചികിൽസയിലുള്ളത്. അതേസമയം, സൌദിയിൽ രോഗവ്യാപനം കുറയുകയാണ്. 

13 ദിവസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 708 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1032 പേർ രോഗമുക്തരാവുകയും ചെയ്തു. 92 ശതമാനമാണ് രോഗമുക്തി നിരക്ക്. സൌദിയിൽ 24 ഉം ഒമാനിൽ 11ഉം മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. ബഹ്റൈനിൽ ഒൻപതു ദിവസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം  അറുന്നൂറിന് മുകളിലാണ്. കുവൈത്തിൽ 740 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.