യുഎഇയിൽ കോവിഡ് വാക്സീൻ പരീക്ഷണത്തിനു വിധേയരായവർക്കു അബുദാബിയിലേക്കു പരിശോധന കൂടാതെ പ്രവേശനം. 3 മാസത്തേക്ക് കോവിഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗമാണ് അറിയിച്ചത്. വാക്സീൻ എടുക്കുന്നതിനു മുൻപായി ഓരോരുത്തർക്കും കോവിഡ് പരിശോധന നടത്തുന്നുണ്ട്. 21ാം ദിവസത്തിൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപും പരിശോധനയുണ്ട്. 35ാം ദിവസവും ഇത് ആവർത്തിക്കും. അതുകൊണ്ടുതന്നെ അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്സീൻ വൊളന്റിയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുമെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി വിശദീകരിച്ചു.
അതേസമയം പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകണമെന്ന് ഡോ. നവാൽ അഹ്മദ് അൽ കാബി ആവശ്യപ്പെട്ടു.
വാക്സീൻ സ്വീകരിച്ചു ആദ്യ 3 ദിവസം 24 മണിക്കൂറും നിരീക്ഷിക്കും. ഇതിനിടെ ആർക്കെങ്കിലും രോഗലക്ഷണമുണ്ടായാൽ വിദഗ്ധ പരിശോധന നടത്തി അടിയന്തര ചികിത്സ ഉറപ്പാക്കും. മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ 3 മാസത്തേക്കു കോവിഡ് പരിശോധന വേണ്ട. വൊളന്റിയർ ആകാൻ താൽപര്യമുള്ളവർക്ക് www.4humanity.ae. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.