യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകം ഉടൻ കുതിച്ചുയരും

യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകം ഏതാനം മണിക്കൂറുകൾക്കകം കുതിച്ചുയരും. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യുഎഇ സമയം പുലർച്ചെ 1.58നാണ് വിക്ഷേപണം. ഹോപ് മാർസ് മിഷൻറെ കുതിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

യുഎഇയുടെ അഭിമാനപേടകമാണ് പ്രതീക്ഷയോടെ കുതിച്ചുയരാനൊരുങ്ങുന്നത്. മിറ്റ്സുബിഷി H-2A റോക്കറ്റിലാണ് അറബ് മേഖലയിലെ ആദ്യ ചൊവ്വാപേടകത്തിൻറെ കുതിപ്പ്. പ്രതീക്ഷയെന്നർഥം വരുന്ന അൽ അമൽ എന്നു പേരിട്ട ദൌത്യത്തിന്റെ കൌണ്ട്ഡൌൺ അറബിക്കിൽ ആയിരിക്കും. വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൌണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. 

200 സ്വദേശി ശാസ്ത്രജ്ഞർ ആറ് വർഷത്തിലേറെ പദ്ധതിക്കായി പ്രവർത്തിച്ചുവരികയാണ്.  ദൌത്യത്തിലൂടെ വിവരങ്ങൾ ശേഖരിക്കുക എന്നതിലുപരിയായി ചൊവ്വയെ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നു കണ്ടെത്താനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് സ്പേസ് സെന്റർ ശാസ്ത്ര-സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് അധികൃതർ വ്യക്തമാക്കി.