കോവിഡും ഹൃദയാഘാതവും; കുവൈത്തിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 22 മലയാളികൾ

കുവൈത്തിൽ കോവിഡ് അടക്കമുള്ള കാരണങ്ങളാൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 22 മലയാളികൾ. കോവിഡ് കാരണം ആറു പേർ മരിച്ചപ്പോൾ പത്തിലധികം പേർ ഹൃദയാഘാതം കാരണമാണ് മരിച്ചത്. കുവൈത്തിൽ കോവിഡ് ബാധിക്കുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.

കുവൈത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണവും മരണങ്ങളും ഓരോ ദിവസവും ഉയരുകയാണ്. ആകെ രോഗബാധിതരായ 11,975 പേരിൽ 4165 പേർ മലയാളികളടക്കം ഇന്ത്യക്കാരാണ്. ഈ മാസം ഒന്നു തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ഒരു ദിവസം മാത്രമാണ് മലയാളിയുടെ മരണവാർത്ത കേൾക്കാതെ കടന്നു പോയത്. പതിനൊന്നു മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. അതിൽ ആറും രണ്ടാഴ്ചയ്ക്കിടെ സംഭവിച്ചത്. ഹൃദയാഘാതം, കാൻസർ എന്നിവയ്ക്കൊപ്പം മലയാളികളുടെ ആത്മഹത്യകളും ഇതിനിടെയുണ്ടായി. ഒരാൾ ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിനകത്ത് തൂങ്ങിമരിച്ചു. രണ്ടുദിവസമായി കാണാതായ മലയാളിയുടെ മൃതദേഹം പാർക്കിങ്ങിൽ കാറിനകത്ത് കണ്ടെത്തിയത് മലയാളി സമൂഹത്തെ ഞെട്ടിച്ചു. മഹാമാരിയുടെ കാലത്തെ മാനസിക വിഷമതകളാണ് ആത്മഹത്യയ്ക്ക് കാരണം. ഒറ്റപ്പെട്ടിരിക്കുന്നവരും ജോലി നഷ്ടപ്പെട്ടവരുമേറെയുണ്ട്. ഒപ്പം തൊഴിലാളി ക്യാംപുകളിലടക്കം കോവിഡ് കേസുകളും ഏറുന്നുണ്ട്. എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങാനാഗ്രഹിച്ച് അറുപത്താറായിരത്തിലധികം പേരാണ് ഇതുവരെ എംബസിയിൽ റജിസ്റ്റർ ചെയ്തത്. അതിൽ പകുതിയിലധികവും മലയാളികളാണ്.