കണ്ണിൽ തറച്ച പിന്നുമായി ഒന്നര മാസം; വേദന തീരാൻ നീണ്ട യാത്ര

sudhi-10
SHARE

നാട്ടിലേക്കുള്ള വിമാനം പിടിക്കാൻ ആയിരത്തിലേറെ കിലോമീറ്റർ ട്രക്കിൽ സുധി താണ്ടിയതിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. കണ്ണിൽ തറച്ച സ്റ്റേപ്ലർ പിൻ നീക്കം ചെയ്യണം. അതും കാഴ്ച പോകാതെ..കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സുധി സലാലയിലാണ് ജോലി ചെയ്യുന്നത്. ജോലിക്കിടെയാണ് സുധിക്ക് അപകടമുണ്ടായത്.

 സോഫ നിർമാണ സ്ഥാപനത്തിലാണു ജോലി. ഏപ്രിൽ 5ന് തടിയിലേക്കു ഗൺ ഉപയോഗിച്ചു പിൻ കയറ്റിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ അടുത്തുള്ള ഖാബൂസ് ആശുപത്രിയിൽ എത്തിയെങ്കിലും പിൻ പുറത്തെടുക്കാനുള്ള ആധുനിക സംവിധാനം ഇല്ലാത്തതിനാൽ മസ്കറ്റിലേക്കോ നാട്ടിലേക്കോ പോകാൻ നിർദേശിച്ചു. കൃഷ്ണമണിക്ക് സമീപമായതിനാൽ പുറത്തെടുക്കുമ്പോൾ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെ.

കോവിഡ് പശ്ചാത്തലത്തിൽ യാത്ര നടക്കാതായതോടെ സ്ഥാപന ഉടമ ഡോ. കൃഷ്‌ണൻ, സുധിയുടെ കാര്യങ്ങൾക്കായി ജോലിക്കാരനെ നിയോഗിച്ചു. യാത്രാചെലവ് ഉൾപ്പെടെ ഉറപ്പേകി. അതിനിടെ, വിമാനസർവീസ് ആരംഭിച്ചതോടെ മുൻ മന്ത്രി എം.കെ. മുനീറുമായി ബന്ധപ്പെട്ടു. അങ്ങനെ, സലാല കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ സഹായത്തിനെത്തി.

എങ്കിലും കടമ്പകൾ അനവധി. വിമാനത്താവളത്തിലേക്ക് 1005 കിലോമീറ്റർ. ഗവർണറേറ്റുകൾ താണ്ടിയുള്ള യാത്രയ്ക്ക് അനുവാദമില്ല. മസ്കത്തിൽ എത്തിയാലും ഇന്ത്യൻ എംബസി യാത്ര അനുവദിക്കണം. തുടർന്ന് എംബസി ഉദ്യോഗസ്ഥൻ കണ്ണൻ നായരെ വിളിച്ചപ്പോൾ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂർ മുൻപ് വന്നാൽ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുകിട്ടി.

ചരക്കുമായി പോകുന്ന ട്രക്കിൽ യാത്ര ശരിയാക്കിയതു നാസറാണ്. മഞ്ചേരി സ്വദേശി ഡ്രൈവർ സക്കീർ എല്ലാ സഹായവുമായി ഒപ്പം നിന്നു. അങ്ങനെ സുധി നാട്ടിലേക്ക്. നല്ല ചികിത്സ കിട്ടിയാൽ കാഴ്ച പോകില്ലെന്ന പ്രതീക്ഷയോടെ ഭാര്യ നീനുവും മകൾ സനയും കോഴിക്കോട് കാത്തിരിക്കുകയാണ്.

MORE IN GULF
SHOW MORE
Loading...
Loading...