യുഎഇയിലെ നിരത്തുകൾ ശൂന്യമായി; അണുനശീകരണ പദ്ധതിയ്ക്ക് തുടക്കം

uae-road
SHARE

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ത്രിദിന അണുനശീകരണ നടപടി തുടങ്ങി. രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ് മെട്രോ അടക്കമുള്ള സംവിധാനങ്ങൾ അണുവിമുക്തമാക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ അമീറുമായി ഫോണിൽ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. 

രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവുകൾ, പൊതു ഗതാഗതം, മെട്രോ സർവീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തുന്നുണ്ട്. ഈ സമയത്ത് നിർബന്ധമായും വീട്ടിലിക്കണമെന്ന നിർദേശം ജനങ്ങൾ പൂർണജാഗ്രതയോടെയാണ് പാലിക്കുന്നത്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ സാഹചര്യത്തെക്കുറിച്ചു മോദി അന്വേഷിച്ചു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നു അമീർ ഉറപ്പുനൽകി. പ്രവാസികളുടെ കാര്യത്തിൽ ഖത്തർ ഭരണകൂടത്തിൻറെ കരുതലിനു മോദി നന്ദി അറിയിച്ചു. സൌദിയിൽ 92 പേർക്കു കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. 35 പേർ രോഗമുക്തി നേടി. സൗദിയിൽ ജയിലുകളിൽ കഴിയുന്ന തൊഴിൽ, കുടിയേറ്റ, താമസ നിയമ ലംഘകരായ 250 വിദേശതടവുകാരെ വിട്ടയച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് അവ്വാദ് അൽ അവ്വാദ് അറിയിച്ചു.

അതേസമയം, കുവൈത്തിൽ രണ്ടു ഇന്ത്യക്കാരടക്കം പതിനേഴുപേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. 225 പേരാണ് ആകെ രോഗബാധിതർ.57 പേർ സുഖം പ്രാപിച്ചു. ബഹ്റൈനിൽ അഞ്ചുപേരിൽ കൂടുതൽ കൂട്ടം ചേരരുതെന്നാണ് നിർദേശം. അവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുതെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...