അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം കുവൈത്തിൽ 11,000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കി. ഇവയിൽ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണെന്ന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു. വ്യത്യസ്ത കാരണങ്ങളാലാണ് അംഗീകാരം നൽകാതിരുന്നത്. ബിരുദ തുല്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ, അതത് രാജ്യങ്ങളിലെ അക്രഡിറ്റേഷൻ പട്ടികയിൽ ഉൾപ്പെടാത്ത സർവകലാശാലകളിൽനിന്നും സമ്പാദിച്ച സർട്ടിഫിക്കറ്റുകൾ, എൻജിനീയർ എന്ന പദവിക്ക് യോജിക്കാത്ത ബിരുദമുള്ളവർ എന്നിവയൊക്കെയാണ് നിരാകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അംഗീകാരം നൽകുന്നതിന്റെ മുന്നോടിയായി സൊസൈറ്റി നടത്തുന്ന ടെസ്റ്റ് പാസാകാത്തവരെയും അയോഗ്യരാക്കി. കുവൈത്തിൽ ജോലിചെയ്യുന്ന വിദേശി എൻജിനീയർമാരിൽ നാലിലൊന്ന് പേരുടെ സർട്ടിഫിക്കറ്റുകൾ നിരാകരിക്കപ്പെട്ടെന്നും അവർ പറഞ്ഞു. അംഗീകാരം ലഭിക്കാത്ത എൻജിനീയർമാരിൽ ഇന്ത്യക്കാർ ഏറെയുണ്ട്. അവരിൽ മലയാളികളും ധാരാളം. ഇന്ത്യയിൽ നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരമുള്ള സർവകലാശാലകളിലും കോളജുകളിലും പഠിച്ചവർക്കാണ് കുവൈത്ത് അംഗീകാരം നൽകുക. കോളജിന് മാത്രമല്ല, പഠിച്ച കോഴ്സിനും പഠന കാലയളവിൽ എൻബിഎയുടെ അംഗീകാരം ഉണ്ടായിരിക്കണം. കേരളത്തിലേത് ഉൾപ്പെടെ ഒട്ടേറെ കോളജുകൾക്ക് എൻബിഎയുടെ അംഗീകാരം ഇല്ല.
കുവൈത്തിൽ ജോലി തേടിയെത്തിയവരിൽ അത്തരം കോളജുകളിൽ നിന്നുള്ളവർ ഏറെയുണ്ട്. ഇന്ത്യയിലെ നിയമവ്യവസ്ഥകൾക്ക് അനുസൃതമായി പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടിയവരാണെങ്കിലും കുവൈത്തിലെ നിയമവ്യവസ്ഥ അത് അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം. കോളജുകൾ എൻബിഎയിൽ റജിസ്റ്റർ ചെയ്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചേക്കാമെങ്കിലും നിലവിൽ കുവൈത്തിലുള്ളവരുടെ കാര്യത്തിൽ വിഷയം സങ്കീർണമാണ്. അവർ പഠിക്കുന്ന കാലത്ത് അംഗീകാരം ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതിനകം തൊഴിലുപേക്ഷിച്ച് പോകേണ്ടിവന്നു. ചിലർ എൻജിനീയർ എന്ന തസ്തിക മാറ്റിയാണു തൊഴിലിൽ തുടരുന്നത്.