മികവിലേക്കുള്ള പാത കഠിനമാണെന്ന പ്രമേയവുമായി ദേശീയദിനാഘോഷ നിറവിൽ ഖത്തർ. മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും രാജ്യത്തോടുള്ള ബഹുമാനം പങ്കുവച്ചാണ് ദേശീയദിനം ആഘോഷിക്കുന്നത്.
1878 ഡിസംബര്‍ 18ന് ഖത്തറിന്റെ സ്ഥാപക ഭരണാധികാരി ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഭരണത്തിലേറിയതിൻറെ സ്മരണ പുതുക്കിയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്. രാവിലെ ദോഹ കോര്‍ണിഷില്‍ നടന്ന ദേശീയ ദിന പരേഡില്‍ അമീരി സൈനിക, വ്യോമ, തീര സേനകളും ആഭ്യന്തര സുരക്ഷാ സേനകളും അണിനിരന്നു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയദിന പരേഡ്.
പരേഡിനൊപ്പം പരമ്പരാഗത നൃത്തമായ അര്‍ധയും ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു. രാജ്യത്തുടനീളം പ്രധാന റോഡുകളും കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും മന്ത്രാലയങ്ങളുമെല്ലാം ദേശീയ പതാകകൊണ്ടു അലങ്കരിച്ചു. മലയാളികൾ അടക്കമുള്ള പ്രവാസികൾക്കായി പത്തു വേദികളിലാണ് പരിപാടികൾ നടക്കുന്നത്. ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയും അല്‍ ഫസയും ഗതാഗത പോലീസുമെല്ലാം ചേർന്നാണ് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്. ദേശീയ ദിനം പ്രമാണിച്ച് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.