ലൈംഗിക പീഡനത്തിന് ശിക്ഷ ഇരട്ടിയാക്കി യുഎഇ; സ്ത്രീസുരക്ഷ ഉറപ്പാക്കും

യുഎഇയിൽ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി. സമൂഹമാധ്യമങ്ങളിലടക്കം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി നിലവിൽ വന്നു. അതേസമയം, തൊഴിൽ വിപണിയിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള നിയമഭേദഗതിയും പ്രാബല്യത്തിൽ വന്നു.

സമൂഹത്തിൻറെ എല്ലാത്തലങ്ങളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായാണ് ശിക്ഷാനിയമം ഭേദഗതി ചെയ്തത്. പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസിൽ കുറ്റവാളിക്കു രണ്ടു വർഷത്തിൽ കുറയാത്ത തടവോ കുറഞ്ഞത് 50,000 ദിർഹം പിഴയോ രണ്ടും കൂടിയോ ലഭിക്കും. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ പീഡിപ്പിക്കുന്നതും അഭിമാനത്തിനു ക്ഷതമേൽപ്പിക്കുംവിധം പെരുമാറുന്നതും കുറ്റകരമാണ്. സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അപമാനിച്ചാൽ ഒരു വർഷം തടവും 10,000 ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ. നിയമലംഘകർ വിദേശിയാണെങ്കിൽ ശിക്ഷയ്ക്കുശേഷം നാടുകടത്തും.  അതേസമയം, ഒരേ ജോലി ചെയ്യുന്ന സ്തീക്കും പുരുഷനും തമ്മിൽ വിവേചനം പാടില്ലെന്നു നിഷ്കർഷിക്കുന്ന നിയമഭേദഗതിയും പ്രാബല്യത്തിൽ വന്നു. പുതിയ നിയമം അനുസരിച്ചു ജോലിയിലും വിനോദത്തിലും സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളുണ്ടായിരിക്കും. ഗർഭിണിയായതു കാരണം ജോലിയിൽ നിന്ന് ഒഴിവാക്കാനോ പിരിച്ചുവിടുമെന്ന നോട്ടിസ് നൽകാനോ പാടില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. യുഎഇ സർക്കാർ ജോലികളിൽ 65% സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ലിംഗസമത്വം എല്ലാത്തലത്തിലും ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് യുഎഇ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തിയത്.