സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് ദുബായ് പൊലീസ് സംഘം എത്തിയത്. എന്താണ് കാര്യമെന്ന് ആദ്യം എല്ലാവരും സംശയിച്ചെങ്കിലും സുവൈദിയ്ക്ക് ഒരു സമ്മാനവുമായാണ് പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനും സംഘവും കയറിച്ചെന്നത്. സുരക്ഷിതമായി വാഹനം ഓടിച്ചതിനുള്ള സമ്മാനമായി സൈഫ് അബ്‍ദുല്ലക്ക് നല്‍കാന്‍ ഒരു പുതിയ കാർ. സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയുമാണ് ദുബായ് പൊലീസ്. ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാനാവും. അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് അതില്‍ രണ്ടുപേര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത്.
അൽ സവാദിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ പോലും നിയമലംഘനം നടത്തിയിട്ടില്ലെന്ന് ചീഫ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫിയൻ പറഞ്ഞു. സൂക്ഷ്മതയ്ക്കുള്ള ഈ സമ്മാനം നല്‍കാനാണ് ദുബായ് പൊലീസ് സംഘം കഴിഞ്ഞ ദിവസം സൈഫ് അല്‍ സുവൈദിയുടെ വീട്ടിലെത്തിയത്. നിയമം കൃത്യമായി പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനായി സമ്മാനങ്ങൾ ഉൾപ്പെടെയുള്ളവ തയാറാക്കിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് പൊലീസിന് നന്ദി പറഞ്ഞ സൈഫ് അബ്‍ദുല്ലയുടെ പിതാവ്, രാജ്യത്തെ മറ്റ് യുവജനങ്ങളും സൂക്ഷിച്ച് വാഹനം ഓടിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി.