ബലി പെരുന്നാളിനു മുന്നോടിയായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കു മോചനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സർക്കാർ ഇടപെട്ടു തീർപ്പാക്കും. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കാനൊരുങ്ങുന്നത്.
യു.എ.ഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. ദുബായിലെ വിവിധ ജയിലുകളിൽ കഴിയുന്ന 430 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്തരവിട്ടു.
സമൂഹത്തോടും കുടുംബത്തോടുമൊപ്പം പുതിയ ജീവിതം തുടങ്ങാനുള്ള അവസരമാണിതെന്നു അറ്റോർണി ജനറൽ ഇസാം ഐസ അൽ ഹുമൈദീൻ പറഞ്ഞു. ശിക്ഷാകാലത്തു നല്ല പെരുമാറ്റം കാഴ്ചവച്ച 70 തടവുകാരെ മോചിപ്പിക്കാൻ അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി നിർദേശിച്ചു. തിരഞ്ഞെടുക്കപ്പെട്ട തടവുകാരെ മോചിപ്പിക്കാൻ ഉമ്മൽ ഖുവൈൻ ഭരണാധികാരിയും യു.എ.ഇ സുപ്രീംകൌൺസിൽ അംഗവുമായ സൌദ് ബിൻ റാഷിദ് അൽ മുല്ല ഉത്തരവിട്ടു.