ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മക്ക ഗവർണർ. പത്തുലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തിയതായും, ഹാജിമാർ മടങ്ങിപ്പോകുന്നതുവരെയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അറിയിച്ചു. ഇന്ത്യൻ ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദീനയിലെത്തിയ തീർഥാടകരെല്ലാം മക്കയിലെത്തി.
ഹജ് തീർഥാടനത്തിനെത്തിയ വിവിധ രാജ്യക്കാരായവർക്കു തീർഥാടനം സുഗമമാക്കാനുള്ള എല്ലാ വിധ സൌകര്യങ്ങളും ഒരുക്കിയതായി മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ പ്രഖ്യാപിച്ചു. പത്തുലക്ഷത്തിലധികം തീർഥാടകർ ഇതുവരെ സൌദിയിലെത്തിയിട്ടുണ്ട്. അത്രത്തോളം തീർഥാടകരെ ഇനിയും പ്രതീക്ഷിക്കുന്നു. തീർഥാടകർക്കു സൌകര്യമൊരുക്കാൻ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിളെ എല്ലാ സംവിധാനവും സജ്ജമാണെന്ന് മക്ക ഗവര്‍ണര്‍ അറിയിച്ചു. മക്ക, മിന, മുസ്ദലിഫ. അറഫ തുടങ്ങി എല്ലാ ഭാഗങ്ങളിലും ഹജ്ജിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹറം പള്ളിയില്‍ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ താമസിക്കുന്ന അസീസിയ. അസീസിയയില്‍ വിവിധ മേഖലകളിലായാണ് താമസം. ഇവിടെ നിന്നും മക്കയിലെത്താൻ ഇന്ത്യന്‍ ഹജ്ജ് മിഷന് നേതൃത്വത്തിൽ ബസുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രാര്‍ഥനാ സമയത്തും ഹാജിമാരെ ഈ ബസുകളിൽ ഹറമുകളിലെത്തിക്കും.