ബജറ്റ്; സമ്മിശ്രപ്രതികരണവുമായി പ്രവാസി ഇന്ത്യക്കാർ

കേന്ദ്രസർക്കാരിൻറെ ബജറ്റിനോടു സമ്മിശ്രപ്രതികരണവുമായി പ്രവാസി ഇന്ത്യക്കാർ. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്കു ആധാർ നൽകുമെന്ന പ്രഖ്യാപനത്തെ രാഷ്ട്രീയഭേദമന്യേ എല്ലാവരും സ്വാഗതം ചെയ്തു. എന്നാൽ, പ്രവാസക്ഷേമം അടക്കമുളള വിഷയങ്ങളെക്കുറിച്ചു പരാമർശമേയില്ലെന്ന പരാതിയും പ്രവാസികൾ ഉന്നയിക്കുന്നു.

അപേക്ഷിച്ചു 180 ദിവസത്തിനു ശേഷമാണ് നിലവിൽപ്രവാസിഇന്ത്യക്കാർക്ക് ആധാർ അനുവദിക്കുന്നത്. എന്നാൽ, പുതിയ പ്രഖ്യാപനത്തോടെ കാലതാമസമില്ലാതെ ആധാർ അനുവദിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. വിവിധ കേന്ദ്രസർക്കാർ പദ്ധതികൾക്കു ആധാർ ആവശ്യമുളളതിനാൽ ഈ തീരുമാനത്തെ പ്രവാസികൾ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പ്രവാസിക്ഷേമത്തിനായി പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ പ്രഖ്യാപനങ്ങളില്ലാത്തത് പ്രവാസികളെ നിരാശരാക്കി. 

വിദ്യാഭാസ, കാർഷിക മേഖലകളിലെ വികസനത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായുള്ള പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. സാമ്പത്തികശക്തിയാകാനുള്ള പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകചെയർമാൻ ഡോക്ടർ ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രവാസിസമൂഹത്തേയും ആരോഗ്യമേഖലയേയും സംബന്ധിച്ചു എടുത്തുപറയാനുള്ളതൊന്നും ബജറ്റിലില്ല എന്നത് നിരാശാജനകമാണെന്നും ആസാദ് മൂപ്പൻ പറഞ്ഞു.