ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തിയ സാഹചര്യത്തിൽ, സൗദിയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ജൂലൈയിൽ തുടങ്ങി ഇരുപതു ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാൻ കരാറായി. യു.എസ് ഉപരോധത്തെതുടർന്നാണ് ഇന്ത്യ, ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി നിർത്തലാക്കിയത്.
നവംബറിൽ ഇറാനെതിരെ ഉപരോധം ശക്തമാക്കിയ അമേരിക്ക, ഇറാനിൽ നിന്നും എണ്ണ വാങ്ങരുതെന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആറു മാസത്തേക്കു കൂടി എണ്ണ വാങ്ങാൻ ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്കു നൽകിയ അനുമതി ഏപ്രിലോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് എണ്ണയിൽ വരുന്ന കുറവു നികത്താൻ സൌദി ദേശീയ എണ്ണക്കമ്പനിയായ അറാംകോയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കരാറിലെത്തിയത്. ആറു മാസമായി പ്രതിദിനം മൂന്നു ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.
ഇതിനു പകരമായി പ്രതിമാസം ഇരുപതുലക്ഷം ബാരല്‍ എണ്ണ സൗദിയില്‍ നിന്ന് അധികമായി വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. 2019, 2020 സാമ്പത്തിക വര്‍ഷത്തില്‍ 5.6 മില്ല്യണ്‍ ടണ്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗദി അറാംകോയുമായി നിലവില്‍ കരാറുണ്ട്. ഇതു കൂടാതെയാണ് പുതിയ സാഹചര്യത്തിൽ അധിക എണ്ണ വാങ്ങുന്നത്.