മകൾ ഗൾഫിൽ മരിച്ചു; വീട് ജപ്തിയില്‍; കുടുംബത്തിന്റെ രക്ഷകനായി യൂസഫലി

ഏകമകൻ മരിച്ചതിനെത്തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ രക്ഷകനായി ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി. കോക്കൂർ സ്വദേശി മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് കാരുണ്യഹസ്തവുമായി യൂസഫലി സഹായവുമായി എത്തിയത്. 

കഴിഞ്ഞ സെപ്തംബർ പതിനഞ്ചിനാണ് ആഷികിനെ താമസസ്ഥലത്ത് ആഷികിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുൻപ് കാൻസർ ബാധിച്ച് ആഷികന്റെ പിതാവ് മരിച്ചു.  വാർധക്യ സഹജമായ രോഗാവസ്ഥയിലായിരുന്നു ആഷികിന്റെ അമ്മ. അജ്ഞാതരോഗം മൂലം ശരീരം തളർന്ന അവസ്ഥയിൽ സഹോദരിയും. ഇരുവരുടെയും ഏക ആശ്രയമായിരുന്നു ആഷിക്. ഭാര്യയും ഒരു പെൺകുഞ്ഞുമുണ്ട്. 

ചികിത്സക്കും മറ്റാവശ്യങ്ങൾക്കുമായി ആഷിക് വീടും പുരയിടവും പണയപ്പെടുത്തി. ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ആകെ 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മരിക്കുന്നതിന് മുൻപ് വരെ ആഷിക് കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നു. ആഷികിന്റെ മരണത്തോടെ അടവ് മുടങ്ങി. പലിശയും മറ്റുമായി പതിനേഴര ലക്ഷമായി ബാധ്യത ഉയർന്നു. ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. കുടുംബം കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തി. 

കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനിടയിലാണ് ആഷികിന്റെ കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് യൂസഫലി അറിയുന്നത്. വിവരങ്ങൾ മനസ്സിലാക്കിയ ശേഷം 24 മണിക്കൂറിനുള്ളിൽ മുഴുവൻ പണവുമടച്ച് പണയാധാരം തിരിച്ചെടുത്ത് ആഷികിന്റെ അമ്മയെ ഏൽപ്പിക്കാൻ കേരളത്തിന്റെ ചുമതലയുള്ള ഓഫീസിന് അദ്ദേഹം നിർദേശം നൽകി. 

ബാധ്യതകൾ എല്ലാം ഒറ്റരാത്രി കൊണ്ട് അവസാനിച്ചതിന്റെ അമ്പരപ്പും സന്തോഷവുമാണ് ആഷികിന്റെ കുടുംബത്തിന്.