പവലിയൻ ഇല്ല; അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പ്രാധാന്യം കുറഞ്ഞ് കേരളം

arabian-mart-kerala
SHARE

ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരളാ വിനോദസഞ്ചാര വകുപ്പിൻറെ പ്രതിനിധ്യം വളരെ കുറഞ്ഞുപോയെന്നു പരാതി. പ്രത്യേക പവലിയൻ ഇല്ലാതിരുന്നതിനാൽ കേരളത്തിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്താനുതകുന്ന കൂടുതൽ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായില്ല. അതേസമയം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങൾക്കു പ്രത്യേക പവലിയനുകളുണ്ടായിരുന്നു. 

മഹാപ്രളയം, നിപാ വൈറസ് തുടങ്ങിയവ കേരളത്തിൻറെ വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായ പശ്ചാത്തലത്തിലായിരുന്നു ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റ്. ഗൾഫ് രാജ്യങ്ങളിലെ പൌരൻമാരെ ലക്ഷ്യമിട്ടു കർണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രത്യേക പവലിയനുകളിൽ പ്രചാരണം നടത്തിയപ്പോൾ ഇന്ത്യയുടെ പേരിലുള്ള പവലിയനിലായിരുന്നു കേരളത്തിൽ നിന്നുള്ള ഹോട്ടലുകളുടേയും സ്ഥാപനങ്ങളുടേയും ഇടം. 

കേരള സർക്കാരിൻറെ നേതൃത്വത്തിൽ പ്രത്യേക പവലിയൻ പ്രവർത്തിച്ചിരുന്നുവെങ്കിൽ കൂടുതൽ സ്ഥാപനങ്ങളുടെ പ്രതിനിധ്യം ഉറപ്പാക്കാനാകുമായിരുന്നുവെന്നും അത് കേരളത്തിൻറെ വിനോദസഞ്ചാരമേഖലയുടെ പ്രച്രണത്തിനു ഗുണകരമായേനേയെന്നുമാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. 

ഇന്ത്യ പവലിയനിൽ രണ്ടരലക്ഷത്തോളം രൂപ നൽകിയാണ് സ്ഥാപനങ്ങൾ ഇടം കണ്ടെത്തിയത്. എന്നാൽ, ആന്ധ്രാ അടക്കമുള്ള സംസ്ഥാനങ്ങൾ സ്ഥാപനങ്ങൾക്കു സബ്സിഡി നിരക്കിലാണ് സ്റ്റോളുകൾ അനുവദിച്ചത്. അതേസമയം, ഇക്കാര്യം വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചതായും അടുത്തവർഷം പരിഗണിക്കാമെന്നു മറുപടി ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. 

MORE IN GULF
SHOW MORE