കുവൈത്തിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു. വിദേശികൾ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങും. വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പരിഷ്കരണം നടപ്പാക്കുന്നത്.
ഇഖാമ വിവരങ്ങൾ പാസ്പ്പോർട്ടിൽ സ്റ്റിക്കർ രൂപത്തിൽ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം. ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ, പാസ്പോർട്ട് വിവരങ്ങൾ സിവിൽ ഐഡിയിൽ ഉൾപ്പെടുത്തിതുടങ്ങി. ഇഖാമയുടെ കാലാവധി അടക്കമുള്ള സാധുത അറിയാൻ വിമാനത്താവളങ്ങളിൽ പാസ്പോർട്ടിന് പകരം സിവിൽഐഡി കാർഡ് പരിശോധിക്കും. അതിനാൽ സിവിൽ ഐ.ഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങും. എങ്കിലും വിമാനത്താവളങ്ങളിൽ എക്സിറ്റ്/എൻട്രി മുദ്ര പതിക്കുന്നതിന് പാസ്പോർട്ടും കരുതേണ്ടി വരും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് പരിഷ്കരണം നടപ്പാക്കിവരികയാണെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തിന് പുറത്തായിരിക്കെ സിവിൽ ഐഡി കളഞ്ഞുപോകുകയോ മറ്റോ ചെയ്താൽ അതാതു രാജ്യത്തെ കുവൈത്ത് എംബസ്സിയിൽ റിപ്പോർട്ട് ചെയ്യണം. താമസകാര്യ വകുപ്പിൽ നിന്നും ഇഖാമാ കാലാവധി അടക്കമുള്ള വിവരങ്ങൾ ഉറപ്പു വരുത്തിയശേഷം എംബസ്സി നൽകുന്ന എൻട്രി പേപ്പർ ഉപയാഗിച്ചു ഇവർക്കു കുവൈത്തിലേക്ക് പ്രവേശിക്കാം. ഇഖാമ കാലാവധി അവസാനിക്കാറായവർ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുൻപ് പുതുക്കണമെന്നാണ് നിർദേശം. കാലാവധി തീരുന്നതിനു രണ്ടു മാസം മുൻപ് തന്നെ ഇഖാമ പുതുക്കാൻ അനുവദിക്കും. ഇഖാമ പുതുക്കാൻ ഉദ്ദേശിക്കുന്നവർ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്നും അധികൃതർ നിർദേശിച്ചു.