പ്രഖ്യാപനം പൊള്ളയല്ല; മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി ഏപ്രിലിൽ

norka-dead-body
SHARE

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതീക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന സംസ്ഥാനസർക്കാരിൻറെ ബജറ്റു പ്രഖ്യാപനത്തെക്കുറിച്ചു വ്യാജവാർത്തകൾ പ്രചരിക്കുന്നതായി നോർക്ക റൂട്സ്. ബജറ്റു പ്രഖ്യാപനം നടപ്പിലാക്കാനുള്ള നിയമ വഴികൾ പുരോഗമിക്കുകയാണെന്നും ഏപ്രിൽ മാസത്തോടെ ഇതു പ്രാബല്യത്തിൽ വരുമെന്നും നോർക്ക റൂട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നായിരുന്നു ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റിൽ വ്യക്തമാക്കിയത്. എന്നാൽ, പ്രഖ്യാപനം പൊള്ളയായിരുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയത് അടിസ്ഥാന രഹിതമാണെന്നു നോർക്ക വ്യക്തമാക്കി. പ്രവാസി മലയാളികളുടെ ഭൗതീക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞമാസം നടന്ന ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 

പദ്ധതി ഏപ്രിലിൽ മാസം മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നു നോർക്ക റൂട്സ് പ്രസ്താവനയിൽ അറിയിച്ചു. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണ്. പദ്ധതി പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾ നോർക്കയുടെ കോൾ സെൻററിൽ ഇപ്പോൾ ലഭ്യമല്ല. അതേസമയം, ഗൾഫിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്ക് എത്തിക്കാൻ സൌജന്യ ആംബുലൻസ് സംവിധാനം തുടരുമെന്നും നോർക്ക വ്യക്തമാക്കി.

MORE IN GULF
SHOW MORE