സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഈ മാസം പത്തൊൻപതിനു കിരീടാവകാശിയും സംഘവും ഡൽഹിയിലെത്തും. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
പാക്കിസ്ഥാൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ സൌദിയുമായി വ്യവസായ വാണിജ്യ നയതന്ത്ര രംഗങ്ങളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ടാണ് സന്ദർശനം. രണ്ടായിരത്തിപതിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിയാദ് സന്ദർശനത്തിനിടെ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണത്തിന് ധാരണയിലെത്തിയിരുന്നു.
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൌദി അറേബ്യ. ന്യൂഡൽഹിയിൽ സൌദി എംബസിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന കിരീടാവകാശിയെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്. സൈനികസഹകരണം, രഹസ്യാന്വേഷണ രംഗത്തെ സഹകരണം, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം, കള്ളപ്പണ വ്യാപനം തടയൽ തുടങ്ങിയ മേഖലയിൽ ശക്തമായ സഹകരണം ലക്ഷ്യമിട്ടുള്ള ചർച്ചകളുണ്ടാകുമെന്നാണ് സൂചന.