സൗദിയിലെ സ്വദേശിവൽക്കരണം ചിലമേഖലകളിൽ പുനഃപരിശോധിക്കും

saudi
SHARE

സൗദി തൊഴിൽമേഖലയിലെ സ്വദേശിവൽക്കരണം ചിലമേഖലകളിൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴിൽ മന്ത്രി. എന്നാൽ എല്ലാമേഖലയിലും സ്വദേശിവൽക്കരണതോത് കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സൌദിവൽക്കരണം ശക്തമാക്കുന്നതിനിടെയാണ് പ്രവാസികൾക്കു ആശ്വാസവാർത്ത. 

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പന്ത്രണ്ടു തൊഴിൽമേഖലയിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. ഇതു അൻപതു ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോടാണ്, സ്വദേശിവൽക്കരണ തോത് പുനപരിശോധിക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ് വ്യക്തമാക്കിയത്. ഈ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതോടെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ വ്യാപാരികൾ നിർബന്ധിതരായി. എന്നാൽ തൊഴിലറിയാവുന്ന, അനുയോജ്യരായ സ്വദേശികളുടെ കുറവു കാരണം വ്യാപാരികൾക്കു നഷ്ടമുണ്ടായി. ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികളുടെ നിർദേശത്തെ അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചത്. അതേസമയം, മൊബൈൽ ഫോൺ കടകൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സൗദിവത്കരണം നൂറുശതമാനമായി തുടരും. ഇവയിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.

MORE IN GULF
SHOW MORE