ഖഷോഗിയുടെ മരണം; യുഎന്‍ അന്വേഷണ റിപ്പോർട്ട് മേയിൽ പുറത്തുവിടും

സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോർട്ട് മേയിൽ പുറത്തുവിടും. തുർക്കിയിലെത്തിയ യു.എൻ അന്വേഷണ ഉദ്യോഗസ്ഥർ തെളിവു ശേഖരണം തുടങ്ങി.

ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൌദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിലെ വിശദവിവരങ്ങളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം പുറത്തുവിടാനൊരുങ്ങുന്നത്. യു.എൻ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിൻറെ അധ്യക്ഷ ആഗ്നസ് കാലമാൻഡിൻറെ നേതൃത്വത്തിൽ ഇസ്താംബുളിലെ സൌദി കോൺസുലേറ്റിൽ പരിശോധന നടത്തി. ജൂണിൽ ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ സമിതിയുടെ യോഗത്തിനു മുൻപ് റിപ്പോർട്ട് പുറത്തുവിടുമെന്നും യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അവർ വ്യക്തമാക്കി. തുർക്കി വിദേശകാര്യമന്ത്രി അടക്കമുള്ളവരിൽ നിന്നും സംഘം തെളിവു ശേഖരിക്കും. ഇതേ കേസിൽ സൌദി അറേബ്യയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഭരണകൂടത്തിൻറെ അറിവോടെയല്ല കൊലപാതകം നടന്നതെന്നാണ് സൌദിയുടെ നിലപാട്.