അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് ഏഴു മാസമായി ശമ്പളമില്ലാതെ എഴുപതു മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ. മുസഫ വ്യവസായ മേഖലയിലെ ക്യാംപിൽ അൽവസീത എമിറേറ്റ് സ് കാറ്ററിങ് സർവീസസ് കമ്പനി തൊഴിലാളികളാണ് ദുരിത ജീവിതം നയിക്കുന്നത്.
എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവർക്കാണ് ഇന്നു ഭക്ഷണത്തിനുവേണ്ടി യാചിക്കേണ്ടി വരുന്നത്. കൊല്ലം മൈനാഗപ്പള്ളിസ്വദേശി ബാബു വാസുദേവൻ 9 വർഷമായി ഇതേ കമ്പനിയിൽ പൊറോട്ട മേക്കറായി ജോലി ചെയ്തുവരികയാണ്. 7 മാസത്തെ ശമ്പള കുടിശ്ശികയുണ്ട്. ബാബു അടക്കമുള്ളവരാണ് പ്രതീക്ഷ നഷ്ടപ്പെട്ടു ജീവിക്കുന്നത്.
ഇവരിൽ വീസാ കാലാവധി കഴിഞ്ഞവരും കമ്പനിക്കെതിരെ കേസ് നൽകിയവരും ഉൾപെടും. കമ്പനിയുടെ പക്കൽപണമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. താമസിക്കുന്ന ക്യാംപിൽമൂന്നാഴ്ചയായി ഭക്ഷണവും കുടിവെള്ളവും നിലച്ചിട്ട്. ഇടയ്ക്ക് വൈദ്യുതി വിഛേദിച്ചപ്പോൾ പൊലീസെത്തിയാണ് പുനഃസ്ഥാപിച്ചത്.
ഇവിടന്ന് ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവർ. പ്രമേഹം,രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങളുള്ളവരും മരുന്നുവാങ്ങാൻപോലും പണമില്ലാതെ പ്രയാസത്തിലാണ്. രണ്ടു ജോർദാനികളും ഒരുസ്വദേശിയും പാർട്ണർമാരായ കമ്പനി ലാഭകരമായാണ് പ്രവർത്തിച്ചിരുന്നത്.
മിലിറ്ററി ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയുള്ള കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളക്കുടിശ്ശികയായി. പ്രതിസന്ധി രൂക്ഷമാകുംമുൻപ് ഉടമകൾ 2018 ജൂലൈയിൽ മുങ്ങിയതോടെയാണ് ജോലിയില്ലാതെ തൊഴിലാളികൾ പെരുവഴിയിലായത്.