ഗൾഫ് രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ റജിസ്ട്രേഷൻ നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു

AFP

യു.എ.ഇ അടക്കം പതിനെട്ടു രാജ്യങ്ങളിലേക്ക് എമിഗ്രേഷൻ റജിസ്ട്രേഷൻ നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ജനുവരി ഒന്നു തുടങ്ങിയാണ് റജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. ഇ മൈഗ്രേറ്റ് റജിസ്ട്രേഷനെക്കുറിച്ച് പ്രവാസികളുടെ പരാതിഉയർന്ന സാഹചര്യത്തിലാണ് നടപടി. 

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തൊനേഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ എന്നീ പതിനെട്ടു രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവർക്ക് റജിസ്ട്രേഷന്‍ നിർബന്ധമാക്കി കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയില്‍ പോയി മടങ്ങിവരുന്നവരും ആദ്യമായി ജോലിക്കെത്തുന്നവരും  21 ദിവസത്തിന് മുൻപു മുതല്‍ 24 മണിക്കൂറിനുള്ളില്‍ വരെയുള്ള സമയത്തിനകം റജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പ്രവാസിസംഘടനകൾ ആരോപിച്ചിരുന്നു. 

റജിസ്റ്റർ ചെയ്യാത്തവർക്ക് യാത്ര നിഷേധിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇ.സി.ആർ പാസ്പോർട്ട് കൈവശമുള്ളവർക്ക് നേരത്തേ നിർബന്ധമാക്കിയിരുന്ന റജിസ്ട്രേഷനാണ് ഇ.സി.എൻ.ആർ ഉടമകൾക്കും നിർബന്ധമാക്കിയത്. അതിനിടെ, ഇന്നു വൈകിട്ടോടെയാണ് ഉത്തരവ് മരവിപ്പിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാല്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍  ചെയാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് മരവിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രവാസിസംഘടനകൾ പ്രതികരിച്ചു.