സ്ത്രീവേഷത്തിലെത്തി ബാലനെ പീഡിപ്പിച്ചു കൊന്നു; അന്തിമവിധി ഡിസംബറിൽ; കൊടുംക്രൂരത

abu-dhabi-pak-murder
SHARE

പർദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പാക്ക് പൗരന്റെ കേസിൽ ഡിസംബർ ഒൻപതിന് അബുദാബി പരമോന്നത കോടതി അന്തിമവിധി പറയും. കേസിലെ എല്ലാ ഭാഗങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. കേസിൽ, അബുദാബി പ്രാഥമിക കോടതി പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷയാണ് വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇയാൾ അപ്പീൽ കോടതിയെ സമീപിച്ചത്. പീഡനം, കൊലപാതകം തുടങ്ങിയ എല്ലാ ആരോപണങ്ങളും പ്രതി അപ്പീൽ കോടതിയിൽ നിഷേധിച്ചു. എന്നാൽ, എസി മെക്കാനിക്കായ 33 വയസുള്ള പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ കോടതിയിൽ ആവർത്തിച്ചു. കേസിൽ എത്രയും വേഗം വിധി പറയണമെന്നും മകന്റെ ഓർമ്മകളിലൂടെ നീറിയാണ് കഴിയുന്നതെന്നും അവർ പറ‍ഞ്ഞു. കോടതി ഉടൻ തന്നെ വിധി പറയുമെന്നാണ് കരുതിയിരുന്നത്, എന്നാൽ അത് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് ഡോ. മജീദ് ജുൻഹ പറഞ്ഞു.  

പ്രോസിക്യൂഷൻ വാദം ഇങ്ങനെ

പാക്ക് പൗരനായ പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുൻപ് മുതൽ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാൾ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോൾ കുട്ടിയോട് വലിയ സ്നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാർഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം ഇയാൾക്കറിയാം. സംഭവം നടന്ന ദിവസം, പ്രതി പർദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. 

കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേർത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നു. പതിനൊന്നുകാരൻ പീഡനത്തിൽ നിന്നു െചറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയ്ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ നിർണായകമായത് പ്രതി കുട്ടിയുടെ താമസസ്ഥലത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യമാണ്. സ്ത്രീവേഷത്തിൽ ഇയാൾ സ്ഥലത്ത് എത്തുന്നതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചിരുന്നു.

2017 ജൂണ്‍ ഒന്നിനാണ് പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലിൽ കെട്ടിടത്തിന്റെ മുകളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി ആസൂത്രിതമായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.

പ്രതിഭാഗം പറയുന്നത്

കൃത്യം നടക്കുമ്പോൾ പ്രതിയുടെ മാനസീകനിലയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ആദ്യം വാദിച്ചത്. എന്നാൽ വൈദ്യ പരിശോധനയിൽ ഇക്കാര്യം പൊളിഞ്ഞു. പിന്നീട് സിഐഡി ഓഫിസർമാരുടെ സമ്മർദത്തിന് വഴങ്ങിയാണ് മൊഴി നൽകിയതെന്നാണ് പ്രതി മുൻപ് കോടതിയിൽ പറഞ്ഞത്. വിഡിയോ ചിത്രീകരിച്ചതും ഇത്തരത്തിൽ ആണ്. ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും മർദനത്തിനിടെ തന്റെ പല്ല് പൊട്ടിയെന്നും പ്രതി പറ‍ഞ്ഞു. പൊലീസ് തെളിവുകൾ കൃത്രിമമായി നിർമിച്ചതാണ്. ഒരിക്കലും പർദധരിച്ചിട്ടില്ല. പൊലീസുകാർ നിർബന്ധിച്ച് പർദ ധരിപ്പിച്ച് ചിത്രമെടുക്കുകയായിരുന്നുവെന്നും പാക്ക് പൗരൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറും സിഐഡികളും ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും പ്രതി ആവർത്തിച്ചു.

പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും വാദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ കുറ്റാരോപിതനായ പാക്ക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം നടക്കുമ്പോൾ തന്റെ കക്ഷി ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത്തരം വാദങ്ങൾ എല്ലാം തള്ളിയാണ് അബുദാബി പ്രാഥമിക കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

MORE IN GULF
SHOW MORE