രണ്ടു മക്കളെ നഷ്ടപ്പെട്ടു, കുഞ്ഞു മകളെ രക്ഷിക്കണം; കനിവു തേടി ദുബായിൽ മലയാളി ദമ്പതികൾ

charity-help
SHARE

ഹൃദയത്തിൽ ഒരു സങ്കടക്കടലുമായി പലപല വാതിലുകൾ മുട്ടുമ്പോഴും ഇൗ യുവാവ് ഉറച്ചു വിശ്വസിക്കുന്നു, ഇൗ കുഞ്ഞു മോളെയെങ്കിലും തനിക്ക് തിരിച്ചുകിട്ടുമെന്ന്. ഒറ്റ പ്രസവത്തിൽ രണ്ട് പെണ്ണും ഒരു ആണുമടക്കം മൂന്ന് തങ്കക്കുടങ്ങളെ ലഭിച്ചെങ്കിലും അവരിൽ രണ്ട് പേരെയും നഷ്ടപ്പെട്ടു. അവശേഷിച്ച മകൾ അത്യാസന്ന നിലയിൽ ഖിസൈസിലെ സുലേഖ ആശുപത്രിയിലെ നിയോനറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റ്(എൻഎെസിയു) ചികിത്സയിലാണ്. ആ പൊന്നുമോളുടെ ജീവൻ രക്ഷിക്കാനാണ് തിരുവനനന്തപുരം ആറ്റിങ്ങൽ സ്വദേശി സാജിത് ഹബീബ് മരണപ്പാച്ചിൽ നടത്തുന്നത്. ആശുപത്രിയിൽ ചികിത്സയ്ക്ക് നൽകേണ്ട വൻതുകയാണ് ഇൗ യുവാവിൻ്റെ മുന്നിലെ പ്രതിസന്ധി.

മാസം തികയുന്നതിന് മുൻപേ ഇക്കഴിഞ്ഞ ഒാഗസ്റ്റ് 27നാണ് സാജിത് ഹബീബിൻ്റെ ഭാര്യ സജ്ന മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അഞ്ചാം മാസത്തിലെ പ്രസവം രണ്ട് കുട്ടികളുടെ ജീവനെടുത്തു. 500 ഗ്രാം മാത്രം ഭാരമുള്ള മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹത്താൽ ഇൗ ദമ്പതികൾ കരഞ്ഞുപ്രാർഥിച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരു കിലോ ഗ്രാം മാത്രം ഭാരമുള്ള കുട്ടിയുടെ ആരോഗ്യ നില ഒാരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സാജിത് ഹബീബ് പറയുന്നു.

രണ്ടര വർഷം മുൻപ് സജ്ന ഗർഭിണിയായെങ്കിലും അതു അലസി. എട്ട് മാസം മുൻപാണ് ദുബായിലെത്തിയത്. രണ്ട് മാസം ഇവിടെ ജോലി ചെയ്തെങ്കിലും ശമ്പളം ലഭിക്കാത്തതിനാൽ അതുപേക്ഷിച്ചു. ഇതിനിടെ വീണ്ടും ഗർഭിണിയായി. ഭാര്യയുടെ പ്രസവം ഇവിടെ നടത്താൻ റാഷിദിയ്യയിലെ ഒരു ഒാഫീസിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന സാജിതിന് സാധിക്കുമായിരുന്നില്ല. ഇതേ തുടർന്ന് സജ്നയെ നാട്ടിലേയ്ക്ക് അയക്കാൻ തീരുമാനിച്ചെങ്കിലും, വയറ്റിൽ വളരുന്നത് മൂന്ന് കുട്ടികളാണെന്ന് മനസിലായതോടെ ഡോക്ടർമാർ യാത്ര തടഞ്ഞു. അഞ്ച് മാസത്തിന് ശേഷമേ വിമാന യാത്ര ചെയ്യാൻ പാടുള്ളൂ എന്നും നിര്‍ദേശിച്ചു. എന്നാൽ, അഞ്ചാം മാസത്തിൽ സജ്നയ്ക്ക് ആരോഗ്യ പ്രശ്നം തുടങ്ങി. പിന്നീട് ശസ്ത്രക്രിയയിലൂടെ മൂന്ന് കുട്ടികളെയും പുറത്തെടുക്കുകയും രണ്ട് ദിവസത്തിനകം രണ്ട് കുട്ടികൾ മരണപ്പെടുകയുമായിരുന്നു.

ആശുപത്രിയിലുള്ള കുഞ്ഞിന് ഇതുവരെ അഞ്ച് ലക്ഷം ദിർഹത്തോളം ചെലവായതായി സാജിത് പറയുന്നു. ഇൻഷുറൻസ് തുക ഉപയോഗിച്ച് ഇതു അടച്ചു. നാട്ടിൽ കൊണ്ടുപോയി ചികിത്സിക്കുക എന്നത് സാഹസമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. രണ്ട് മാസമെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാലേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ എന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിന് ഒരു ദിവസം 6,500 ദിർഹത്തോളം ചെലവ്. ഇപ്പോൾ തന്നെ  ചികിത്സാ ചെലവ് 35,000 ത്തിലേറെ ദിർഹം ആശുപത്രിയിൽ അടക്കാനുണ്ട്. ഇതടച്ചാൽ എല്ലാ മെഡ‍ിക്കൽ സംവിധാനങ്ങളോടെയും കുട്ടിയെ ഇന്ത്യയിലേയ്ക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെങ്കിൽ 60,000 ദിർഹം കൂടി വേണം. ഒരു മാസം കൂടി കഴിഞ്ഞാലേ ഇതിന് ഡോക്ടർമാർ അനുമതി നൽകുന്ന കാര്യം ആലോചിക്കുകയുള്ളൂ. ബാങ്കിൽ വായ്പയ്ക്ക് ശ്രമിച്ചെങ്കിലും ലഭിക്കുന്നില്ലെന്നും മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ സഹായ ഹസ്തമാണ് പ്രതീക്ഷയെന്നും സാജിത് കണ്ണീരോടെ പറയുന്നു. 

ഫോൺ– 0097150 369 8537 (സാജിത് ഹബീബ്).

Bank Account Details:

Sajith Habib 

Emirates NBD

Account no. 0211292504701

Swift code - EBILAEAD

IBAN No  -AE740260000211292504701.

MORE IN GULF
SHOW MORE