യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച് തുടരുന്ന വിദേശികൾക്ക് സർക്കാർ ഉടൻ പൊതുമാപ്പ് പ്രഖ്യാപിക്കും. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം രാജ്യത്ത് തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള സാഹചര്യമായിരിക്കും ഒരുക്കുന്നത്. അതേസമയം, വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും വീസ നീട്ടിനൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിസ നിയമങ്ങളിൽ ഇളവ് വരുത്തിയ സർക്കാർ തീരുമാനത്തിെൻറ ചുവടുപിടിച്ചാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞ് തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത് എത്തിയവർക്കും സ്വമേധയാ പിഴ ഈടാക്കി തുടരാനോ സ്വദേശത്തേക്ക് തിരികെ പോകാനോ അവസരമൊരുക്കുമെന്ന് എഫ്.എ.ഐ.സി. ചെയർമാൻ അലി മുഹമ്മദ് ബിൻ ഹമ്മാദ് അൽ ഷംസി പറഞ്ഞു. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന് വിദേശകാരവകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ സയിദ് റാകാൻ അൽ റഷ്ദി അറിയിച്ചു. അതേസമയം, യു.എ.ഇയിൽ താമസമാക്കിയ സ്ത്രീകൾ വിവാഹമോചിതരോ വിധവകളോ ആകുന്നപക്ഷം, സ്പോൺസറില്ലാതെ ഒരു വർഷം കൂടി വീസ നീട്ടി നൽകാനുള്ള തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. കൂടെയുള്ള മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് നടപടി. ഈ വർഷത്തിന്റെ അവസാനപാദത്തിലായിരിക്കും നിയമം നടപ്പിലാകുന്നത്.