ദുബായില്‍ പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് ടാക്സികളുടെ എണ്ണം വര്‍ധിപ്പിക്കാൻ തീരുമാനം. മൂന്നുവർഷത്തിനകം അൻപത് ശതമാനം ടാക്സികളും ഹൈബ്രിഡ് ആക്കുകയാണ് ആർ.ടി.എയുടെ ലക്ഷ്യം.
ടാക്സി സേവനങ്ങൾക്കായി ആർ.ടി.എ ഓര്‍ഡര്‍ നല്‍കിയ തൊള്ളായിരം വാഹനങ്ങളില്‍ മുന്നൂറ്റിഎഴുപതും പരിസ്ഥിതി സൌഹൃദ ഹൈബ്രിഡ് വാഹനങ്ങളാണ്. വൈദ്യുതിയിലും ഇന്ധനത്തിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ വാഹനങ്ങള്‍ക്ക് ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാൻ കഴിയും. ദുബായിലെ പൊതുഗതാഗത സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ ടാക്സികള്‍ നിരത്തിലിറക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദേശപ്രകാരമാണ് കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നത്. വിവിധ കമ്പനികളുടെ ഉന്നത ഗുണനിലവാരമുള്ള വാഹനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ മലിനീകരണത്തോത് ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പരിസ്ഥിതി സൌഹൃദ വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതെന്നും ആര്‍ടിഎ വ്യക്തമാക്കി. 2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ ദുബായിയുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയതാണെന്നു കണ്ടെത്തിയതോടെ വിവിധ ഘട്ടങ്ങളിലായി എണ്ണം കൂട്ടുകയായിരുന്നു.