ബാച്ചിലർ പാർട്ടി ആഘോഷങ്ങളിൽ നിന്ന് മരണത്തിലേക്ക് വിട പറഞ്ഞ ആ സംഘത്തിന്‍റെ ചിത്രങ്ങളും ജീവിതകഥകളും ലോകമാധ്യമങ്ങള്‍ കീഴടക്കുന്നു. ഷാർജയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്ന് വീണ് ദുബായിയിൽ ബാച്ചിലർ പാർട്ടി കഴിഞ്ഞ് മടങ്ങിയവര്‍ മരിച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. മരിച്ചവരില്‍ രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെട്ടിരുന്നതായാണ് പുതിയ വിവരം. വിവാഹം നിശ്ചയിച്ച നാല് പെണ്‍കുട്ടികളും നാല് മാസം പ്രായമായ കുട്ടിയും സംഘത്തിലുണ്ടായിരുന്നു.
തുർക്കിയിലെ പ്രമുഖ വ്യവസായി ഹുസൈൻ ബസ്റന്റെ മകൾ മിന ബസ്റനും ഏഴു സുഹൃത്തുക്കളുമാണ് വിമാനപകടത്തിൽ മരിച്ചത്. കോടീശ്വരിയെന്നതിനപ്പുറം ഇന്‍സ്റ്റഗ്രാമില്‍ അടക്കം വന്‍താരമായ പെണ്‍കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. അതുകൊണ്ട് തന്ന ലോകമാധ്യമങ്ങളില്‍ തലക്കെട്ടുകളായി ഇവരുടെ ദുരന്തചിത്രം. ‘അല്ലാഹു അവളെ നേരത്തെ വിളിച്ചു, അദ്ദേഹത്തിനൊപ്പം നിർത്താനായി..’ കുടുംബത്തിന്‍റെ അനുശോചനക്കുറിപ്പിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു.
വിമാന ജീവനക്കാർ ഉൾപ്പെടെ 11 പേരാണ് അപകടത്തിൽ മരിച്ചത്. എല്ലാവരും സ്ത്രീകളായിരുന്നു. അത്യാഡംബരത്തിൽ ജീവിച്ചിരുന്ന മിന ബസ്റൻ സമൂഹമാധ്യമങ്ങളിലൂടെ അതിപ്രശസ്തയായ വ്യക്തിത്വമായിരുന്നു. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ മീന ബസ്റനെ പിന്തുടരുന്നത്. മീനയുടെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ദുബായിലെത്തി തിരിച്ചു മടങ്ങുമ്പോഴാണ് ദുരിതമെത്തിയത്. മൂന്ന് ദിവസത്തെ മതിമറന്നുളള ആഘോഷത്തിന്റെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അപകടത്തിൽപ്പെട്ട സ്വകാര്യ വിമാനത്തിൽ നിന്ന് ഇവരെടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ആഘോഷത്തിനു ശേഷം ഷാർജയിൽ നിന്നാണ് സംഘം ഇസ്താംബുള്ളിലേക്ക് തിരിച്ചുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 14 നാണ് ബിസിനസുകാരനായ മുറാത് ജെൻസറുമായുള്ള മിനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. പിതാവ് ഹുസൈന്റെ സ്വകാര്യ ജെറ്റിലാണ് മിനയുടെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ഇവർ ദുബായിൽ എത്തിയത്. കെട്ടിടനിർമാണം, ടൂറിസം, ഏവിയേഷൻ, ഹോട്ടലുകൾ, ഭക്ഷണം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ വമ്പൻ ബിസിനസ് നടത്തുന്ന വ്യക്തിയാണ് മിനയുടെ പിതാവ്.
രണ്ടു മക്കളിൽ ഒരാളാണ് മിന. ഞായറാഴ്ച പുലർച്ചെ 5.16ന് പുറപ്പെട്ട ജെറ്റ് 7.30 മുതൽ യുഎഇ വ്യോമ മേഖലയിൽ നിന്നു പുറത്തുകടന്ന ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ ഇറാനിലെ മലനിരകളിലാണു വിമാനം തകർന്നതെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തകരുന്നതിനു മുൻപു വിമാനത്തിന്റെ ഒരു എൻജിനു തീപിടിച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.