വരികളില്ലാതെ പാട്ടുണ്ടാകുമോ?; ഇളയരാജയ്ക്ക് അവകാശം ഈണത്തിനു മാത്രം: മദ്രാസ് ഹൈക്കോടതി

Ilayaraja
SHARE

പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജ നൽകിയ ഹർജിയിൽ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടുകളുടെ അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. മുമ്പും ഈ കേസ് പരിഗണിച്ചപ്പോൾ സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. താൻ എല്ലാവരെയുംകാൾ മുകളിലാണെന്ന് വാദിച്ച ഇളയരാജയ്ക്കു മറുപടി നൽകുകയായിരുന്നു കോടതി.

ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാനിർമാതാക്കളിൽനിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ കമ്പനി അപ്പീൽ ഹർജി സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.

പാട്ടിന്റെ ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, സംഗീതത്തിനുമേൽ ഈണം നൽകിയ ആള്‍ക്കാണ് സംഗീതത്തിനു അവകാശമെന്നായിരുന്നു ഇളയരാജയുടെ അഭിഭാഷകന്‍റെ വാദം. 

ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും പാട്ടിനു മേലുള്ള പൂർണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് കോടതി  നിരീക്ഷിച്ചു. കൂടാതെ വരികളില്ലാതെ പാട്ടുണ്ടാകുമോയെന്നും കോടതി വിമര്‍ശിച്ചു. ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂൺ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

MORE IN ENTERTAINMENT
SHOW MORE