തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നടന്‍ വിശാല്‍ ബൂത്തിലേക്ക് സൈക്കിളില്‍ യാത്ര ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങളും വിഡിയോസും സൈബറിടത്ത് വൈറലോയതോടെ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നടന്‍ വിജയ് നടത്തിയ സൈക്കിള്‍ യാത്രയെ വിശാല്‍ അനുകരിച്ചതാണെന്നായിരുന്നു വിമര്‍ശകരുടെ വാദം. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.
തന്‍റെ ഏറ്റവും പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. താൻ വിജയ്‌യെ അനുകരിച്ചതല്ല എന്ന് വിശാൽ വ്യക്തമാക്കി. അന്നേ ദിവസം തന്‍റെ കൈവശം വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളതിനാലുമാണ് വോട്ടുചെയ്യാന്‍ സൈക്കിളില്‍ യാത്ര തിരിച്ചതെന്ന് വിശാല്‍ പറഞ്ഞു.
'വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. എന്നാൽ ഞാനത് അനുകരിക്കുകയായിരുന്നില്ല. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടും ഇല്ല. സത്യമായും എന്റെ കയ്യിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ടാണ് സൈക്കിള്‍ വാങ്ങിയത്. ഏതു തിരക്കിലും എവിടെ വേണമെങ്കിലും പോകാമല്ലോ? അതുകൊണ്ട് ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക്, അതായത് 84 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ടാണ് സൈക്കിൾ ചവിട്ടാറ്. അങ്ങനെ ചെയ്യുന്നത് എന്നെ സംബന്ധിച്ചോളം മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യമാണെന്നും' എന്ന് വിശാൽ പറഞ്ഞു.
അതേസമയം വിശാലിന്റെ പുതിയചിത്രം ഈ മാസം 26 ന് റിലീസ് ചെയ്യും. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കർ ആണ് നായിക. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Actor Vishal reveals reason behind his cycle ride to cast vote