‘ആവേശ’മായി ഫഹദിന്‍റെ ‘കരിങ്കാളി’ റീല്‍; വൈറല്‍ പാട്ടിന്‍റെ കഥ

karinkali-fafaa
SHARE

ആരാധകര്‍ക്കിടയില്‍ അതിരറ്റ ആവേശം തീര്‍ക്കുകയാണ് ഫഹദിന്‍റെ ‘ആവേശം’. ചിത്രത്തിന്‍റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു അണിയറ രംഗം പുറത്തുവന്നിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന ‘രങ്കണ്ണ’നെന്ന കഥാപാത്രം  'കരിങ്കാളിയല്ലേ' എന്ന റീല്‍ ചെയ്യുന്ന രംഗം. ഈ പാട്ട് പുറത്തിറങ്ങിയ പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ റീല്‍ മേളമായിരുന്നു. ഇപ്പോള്‍ രങ്കണ്ണനും ചെയ്തതോടെ കരിങ്കാളി വീണ്ടും വൈറലാകുകയാണ്. കരിങ്കാളി എന്ന പാട്ടിന് വരികളെഴുതിയ കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ച ഷൈജു അവറാനും മനോരമന്യൂസ്.കോമിന് 2022 നവംബര്‍ 19ന് നല്‍കിയ അഭിമുഖം വായിക്കാം;

അന്ന് എള്ളോളം തരി, ഇന്ന് കരിങ്കാളി തൊടുന്നതെല്ലാം ഹിറ്റാണല്ലോ? എന്താണ് ഇതിന്റെ രഹസ്യം?

ഷൈജു: ചെറുപ്പം മുതലേ പാട്ട് വളരെ ഇഷ്ടമാണ്. ജീവിത സാഹചര്യങ്ങൾ കാരണം സംഗീതം പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. പക്ഷേ ചെയ്യുന്നത് നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യാൻ ശ്രമിക്കാറുണ്ട്. പിന്നെ എല്ലാം ദൈവാനുഗ്രഹം.

കണ്ണൻ മംഗലത്ത്: ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള മനസ്സിന്റെ അടുപ്പമായിരിക്കും എല്ലാം നന്നായി വരാനുള്ള കാരണം. എല്ലാം ദൈവാനുഗ്രഹം എന്നാണ് പറയാനുള്ളത്.കരിങ്കാളി ഒരു ഭക്തിഗാനമാണ്. അത് ഇത്രത്തോളം ശ്രദ്ധനേടുമെന്ന് കരുതിയിരുന്നോ?ഇത്രയും വലിയ തോതിൽ ശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ല. വരികൾ എഴുതുമ്പോൾ തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്തിഗാനമാണെങ്കിലും ഇന്നത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കുണ്ടായിരിക്കേണ്ട മാനമെന്താണ്, അവൾ എങ്ങനെയായിരിക്കണം എന്ന് പറഞ്ഞുവയ്ക്കുക കൂടിയായിരുന്നു ലക്ഷ്യം. കരുതലും സ്നേഹവും പോരാട്ടവും അങ്ങനെ പെൺജീവിതത്തെ തൊട്ടുപോകുന്ന എല്ലാം ഇതിലുണ്ട്.

റീലുകളും സ്റ്റാറ്റസുകളും മുഴുവൻ കരിങ്കാളി ആടിത്തകർക്കുകയാണ് അതിനെക്കുറിച്ച്?

എല്ലാവരോടും നന്ദിയാണ് പറയാനുള്ളത്. വളരെ പരിമിതികളുള്ള ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന ഞങ്ങളെ സംബന്ധിച്ച്, പാട്ടുകൾ ജനങ്ങൾ ഏറ്റെടുത്ത് തരുന്ന പ്രോത്സാഹനമാണ് അടുത്ത പാട്ട് ചെയ്യാനുള്ള പ്രചോദനം. ഇപ്പോൾ യൂട്യൂബിൽ പാട്ട് എട്ട് മില്യണോളം കാഴ്ചക്കാരിലേക്ക് എത്താനായിട്ടുണ്ട്.

‘എള്ളോളം തരി’ പക്ഷേ നെഗറ്റീവ് റീൽസിന് ഇരയായി എന്ന വിഷ‌മമുണ്ടോ?

പാട്ട് വൈറലായി നിൽക്കുന്ന സമയത്താണ് അത് ടിക്ടോക്കിൽ വന്നത്. പിന്നീട് ഇങ്ങനെയൊക്കെ ആയതിൽ വിഷമം തോന്നിയില്ല. കാരണം അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ലല്ലോ. ജോ ആന്റ് ജോ എന്ന സിനിമയിൽ വരെ പാട്ടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. ട്രോളാനായാലും കുറ്റം പറയാനായാലും നമ്മടെ പാട്ടെടുത്തല്ലോ, അതിൽ ‌സന്തോഷം. ഇതൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു.

കരിങ്കാളിയല്ലേ രണ്ട്പേർ ചേർന്നാണ് പാടിയിരിക്കുന്നത്, അത് പക്ഷേ പാട്ടിൽ മനസ്സിലാവുന്നില്ലല്ലോ?

ഞങ്ങൾ കുറച്ചു കലാകാരന്മാർ ചേർന്ന് ഇരിങ്ങാലക്കുടയിൽ ‘ടച്ചിംഗ്സ് കൂട്ടായ്മ’ എന്ന പേരിലൊരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളെപ്പോലെ സാധാരണക്കാരായവർ തന്നെയാണ് എല്ലാവരും. അതിലുള്ള അനൂപും വിനീഷും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. നമ്മുടെ കൂട്ടായ്മയിൽ നിന്ന് ഒരു പാട്ട് വരുമ്പോൾ കൂടെയുള്ളവർക്ക് തന്നെയല്ലേ അവസരങ്ങൾ നൽകേണ്ടത്. അവർ രണ്ടുപേരും അത് ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.

ജാതിമത ഭേതമന്യേ ഒരു ഭക്തിഗാനം ജനങ്ങളിലേക്ക് എത്തുക എന്നത് ചെറിയകാര്യമല്ല. അതിലെന്താണ് പറയാനുള്ളത്?

ആദ്യം പാട്ടെഴുതിയപ്പോൾ അദ്യം അതിനൊരു പൂർണത വന്നതായി തോന്നിയില്ല. പിന്നീടാണ് ‘കരിങ്കാളി’ ഈ രൂപത്തിലേക്ക് മാറിയത്. കാളി എന്ന പ്രതീകത്തെ മുന്നിൽ നിർത്തികൊണ്ട് ഞങ്ങൾ ശ്രമിച്ചത് തിന്മയ്ക്കെതിരെ പടപൊരുതുന്നവരാകണം നമ്മുടെ പെൺമക്കൾ എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനാണ്. അതിലെ ഉദ്ദേശ്യശുദ്ധി മനസ്സിലായതുകൊണ്ടാവണം എല്ലാവരും ജാതിമത ഭേദമന്യേ പാട്ട് ഏറ്റെടുത്തതും. 28 ദിവസംകൊണ്ടാണ് വിഡിയോ നാല് മില്യണോളം ആളുകൾ കണ്ടത്. അത് ചെറിയ കാര്യമല്ലല്ലോ.

‘ഇത് പോലൊരു പെൺമണി വേണം മകളായവൾ വന്നിറങ്ങേണം. നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം. നെടു നായകിയായവൾ നാടിന് കൺമണിയാകേണം’- പാട്ടിന്റെ ഈ അവസാന വരികൾ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. അതിലേക്ക് എത്തിയത് എങ്ങനെയാണ്?

ബോധപൂർവമാണ് ഇങ്ങനെയൊരു അവസാനഭാഗത്തിലേക്ക് എത്തിയത്. ഞങ്ങൾ രണ്ടുപേർക്കും ഒരോ പെൺകുട്ടികളാണ്, രണ്ടുപേരുടെയും പേര് ഭദ്ര എന്നും. യാദൃശ്ചികമായാണ് പേരിലെ ഈ സാമ്യം സംഭവിച്ചത്. ഇവർ രണ്ടുപേരും ഭാവിയിൽ എന്തായിത്തീരും എന്നൊന്നും അറിയില്ല, പക്ഷേ അവർ എങ്ങനെയായിരിക്കണമെന്നാണ് പാട്ടിൽ പറഞ്ഞുവച്ചിരിക്കുന്നത്.

പ്രൊഡ്യൂസർമാരെ കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് വെല്ലിവിളിയല്ലേ?

‘ടച്ചിംഗ്സ് കൂട്ടായ്മ’യിലെ തന്നെ ജയ്നീഷ് മണപ്പുള്ളിയാണ് ‘കരിങ്കാളി’ നിർമിച്ചിരിക്കുന്നത്. ഏകദേശം ഒരു ആൽബം ചെയ്ത് വരുമ്പോൾ ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വരും അത് കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. പത്ത് വർഷത്തോളമായി ഇതിനു പിന്നാലെ നടന്നിട്ടുണ്ട്. പെയിന്റിംഗ് പണിക്കും കെട്ടിടം പണിക്കുമൊക്കെ പോയി ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് കൂട്ടായ്മയിലെ മിക്കവരും. ഒരോരുത്തരും സ്വയം അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്, മികച്ച കലാകാരന്മാരാണ് ഇവരെല്ലാവരും തന്നെ. ‘വിത്ത്’ എന്ന പേരിൽ ഞങ്ങൾ ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. അവിടെയും വില്ലനായത് സാമ്പത്തികമാണ്. അത് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

കലാഭവൻ മണി എന്ന കലാകാരൻ തുറന്നിട്ട നാടൻപാട്ട് വഴിയിലൂടെയാണോ ഇവിടെവരെ എത്തിയത്?

ഞങ്ങൾ തൃശ്ശൂർകാരായതുകൊണ്ടു കൂടി സംശയമില്ലാതെ പറയാം ഈ വഴിയിൽ മണിച്ചേട്ടൻ ഒരു വലിയ ഘടകം തന്നെയാണ്. അത് പറയാതിരിക്കാനാവില്ല. വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും സമൂഹമാധ്യമങ്ങളിൽ. ‘എള്ളോളം തരി’യ്ക്ക് താഴെ ഒരിടക്കാലത്ത് ഇത് കോളനിപ്പാട്ടാണ് എന്നൊക്കെ പറഞ്ഞുള്ള വളരെ മോശം കമന്റുകൾ വന്നിരുന്നു. ജനം ആസ്വദിക്കുന്നതെന്തോ അതാണ് പാട്ട് എന്ന അഭിപ്രായമാണുള്ളത്. അല്ലാതെ ഒന്നും പറയാനില്ല.

നിങ്ങളുടെ സൗഹൃദം പാട്ടിലും പ്രതിഫലിക്കാറുണ്ടോ?

ഞങ്ങളുടെ സൗഹൃദത്തിന് പത്ത് വയസ്സായി. ഇക്കാലമത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയതെന്തോ അതാണ് ഞങ്ങളുടെ പാട്ടിലും കാണുന്നത്. പിന്നെ ഞങ്ങളുടെ കൂട്ടായ്മ തരുന്ന പിന്തുണ വളരെ വലുതാണ്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരോടും പാട്ട് വിജയിപ്പിച്ചവരോടും അങ്ങനെ എല്ലാവരോടും മനസ്സ് നിറഞ്ഞ നന്ദി മാത്രമാണ് ഉള്ളത്. ആകെയുള്ള സങ്കടം ഞങ്ങളുടെ പാട്ടുകൾ വേദികളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പാടുന്നവർ ഞങ്ങളുടെ പേര് പോലും പറയാറില്ല എന്നതാണ്. പ്രൊഡ്യൂസർമാരെന്ന നിലയിൽ വരുന്നവരിൽ ചിലർ ഞങ്ങളുടെ പാട്ട് കൊണ്ടുപോയി കഴിഞ്ഞാൽ പിന്നെ പേര് പോലും വെക്കാറില്ല. ഇതൊക്കം മനസ്സിന് വിഷമമുണ്ടാക്കാറുണ്ട്.

Karinkali reel goes viral on social media again after Fahadh Faasil did it on Aavesham.

MORE IN ENTERTAINMENT
SHOW MORE