പൊട്ടിപ്പൊളിഞ്ഞ ശുചിമുറി; വസ്ത്രം മാറിയത് ലുങ്കി മറച്ച്; ദുരനുഭവം പറഞ്ഞ് മഞ്ജുപിള്ള

Manju-Pillai
SHARE

ഷൂട്ടിനിടക്ക് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞു നടി മഞ്ജു പിള്ള. മുമ്പ് ഷൂട്ടിനിടക്ക് വൃത്തിയില്ലാത്ത ടോയിലറ്റ് ഉപയോഗിക്കേണ്ടി വന്നുവെന്നും വസ്ത്രം മാറാനുള്ള സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പിള്ള പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും തരാതിരുന്നതോടെ താന്‍ ആ ഷൂട്ടിന് പോകുന്നത് നിര്‍ത്തിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

'നമ്മൾ തിരഞ്ഞെടുക്കുന്നത് പോലെയിരിക്കും ഇതൊക്കെ. നല്ല പ്രൊഡക്ഷൻ നോക്കിയാണ് ഞാൻ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. കുറച്ച് സീനിയർ ആയത് കൊണ്ടാവും എനിക്ക് ഇതുവരെ സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഒരിക്കൽ മാത്രം എനിക്ക് അത്തരമൊരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴല്ല, പണ്ട്. ഒരു വൃത്തിയില്ലാത്ത ടോയ്​ലറ്റില്‍ പോവേണ്ടി വന്നു. ഒരു പഴയ വീട്ടിലായിരുന്നു അന്ന് ഷൂട്ടിങ്. ബാത്റൂം പുറത്തായിരുന്നു.  പൊട്ടിപൊളിഞ്ഞ്, പാമ്പുണ്ടോ എന്ന് പോലും അറിയാത്ത ബാത്റൂം. അതെനിക്ക് വലിയ ബുദ്ധിമുട്ടായി. സ്ത്രീകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടാവും. ഞാൻ അന്ന് എനിക്ക് നല്ല ബാത്റൂം വേണമെന്ന് പറഞ്ഞിരുന്നു, അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍ എവിടെയെങ്കിലും അതിനുള്ള സൗകര്യം ഒരുക്കി തരണമെന്ന് പറഞ്ഞു. പക്ഷേ അവർ ഒന്നും ചെയ്‌ത്‌ തന്നില്ല. ആണുങ്ങള്‍ക്ക് ടോയിലെറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല. സ്ത്രീകള്‍ക്ക് അങ്ങനെയല്ലല്ലോ. ഇതോടെ പിറ്റേന്ന് ഞാൻ ഷൂട്ടിന് പോയില്ല. 

അന്ന് വസ്ത്രം മാറാൻ പ്രത്യേക ഇടം ഒന്നും ഉണ്ടായിരുന്നില്ല. കൂടെയുള്ളവർ ലുങ്കി ഒക്കെ വച്ച് മറച്ചാണ് വസ്ത്രം മാറുക. പണ്ട് സീരിയൽ ഷൂട്ട് സമയത്ത് വസ്ത്രം മാറുമ്പോൾ ഒളിഞ്ഞുനോട്ടം ഉണ്ടാവാറുണ്ട്. നീന ചേച്ചിയൊക്കെ അത് പറയുമായിരുന്നു. ഡ്രസ് അഴിക്കുന്നതിനിടക്ക് മുകളിലേക്ക് നോക്കിയാല്‍ അവിടെ രണ്ട് കണ്ണ് ഉണ്ടാവുമെന്ന്. സിനിമയിലോ സീരിയലിലോ ഉള്ളവരാകില്ല. ആരോ ചെയ്യുന്നതാണ്. അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. ഇന്നാണ് ക്യാരവാനൊക്കെ വരുന്നത്,' മഞ്ജു പിള്ള പറഞ്ഞു. 

Manju Pillai opens up about her ordeal

MORE IN ENTERTAINMENT
SHOW MORE