'രാജു ചേട്ടാ, നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു'

ബ്ലെസി ചിത്രം ആടുജീവിതത്തേയും പൃഥ്വിരാജിനേയും പ്രശംസിച്ച് നടി നവ്യ നായര്‍. ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നുവെന്ന് നവ്യ പറഞ്ഞു.  പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചുവെന്നും നവ്യ പറഞ്ഞു. ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ അവര്‍ കുറിച്ചു. 

നവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

'ആടുജീവിതം.. ഇതൊരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ.. നജീബിക്കാ .. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു, ബെന്യാമിൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു .. രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ), നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ .. 

ഹക്കീം ആയി ഗോകുലും, ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി.. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം, ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ, അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു.. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..'

Navya Nair praises Aadujeevitham and Prithviraj