മതവികാരം വ്രണപ്പെടുത്തി; നയന്‍താരയുടെ 'അന്നപൂരണി' പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ്

നയൻതാര നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. ചിത്രം മതവികാരം വൃണപ്പെടുത്തുന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സിന്‍റെ നടപടി. അന്നപൂരണി മതവികാരത്തെ പ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. അന്നപൂരണിയുടെ സംവിധായകന്‍, നായകന്‍ ജയ്, നയന്‍താര, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 

ചിത്രം ഹിന്ദുമതവിശ്വാസത്തെ അവഹേളിക്കുന്നതും ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ശിവസേന നേതാവ് രമേശ് സോളങ്കിയാണ് മുംബൈ പൊലീസിന് പരാതി നല്‍കിയത്. ചിത്രത്തിലെ ചില രംഗങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് മുന്‍പ് രമേശ് സോളങ്കി എക്സില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.  ചിത്രത്തില്‍ ശ്രീരാമന്‍ മാംസഭുക്ക് ഹാരിയാണെന്നുളള പരാമര്‍ശത്തിനെതിരെയും രമേശ് സോളങ്കി രൂക്ഷവിമര്‍ശനവുമായെത്തിയിരുന്നു. 

അന്നപൂരണിയില്‍ ഒരു ക്ഷേത്ര പൂജാരിയുടെ മകളായാണ് നയന്‍താര അഭിനയിക്കുന്നത്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് നായിക നിമസ്കരിക്കുന്ന രംഗം, ശ്രീരാമന്‍ മാംസഭുക്ക് ആണെന്ന് നായകന്‍ പറയുന്ന രംഗം,  ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന രംഗം എന്നിവയെല്ലാം പ്രത്യേകം പരാമര്‍ശിച്ചിട്ടുളള പരാതിയാണ് രമേശ് സോളങ്കി പൊലീസിനും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും പരാതി നല്‍കിയിരിക്കുന്നത്. 

ലോകം മുഴുവല്‍ അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന്‍റെ സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ ഹിന്ദുത്വത്തിനെതിരെ നെറ്റ്ഫ്ലിക്സില്‍ അന്നപൂരണി റിലീസ് ചെയ്തത് തെറ്റായിപ്പോയെന്നായിരുന്നു രമേശ് സോളങ്കിയുടെ ആരോപണം. 

Nayanthara's Annapoorani removed from Netflix