വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിനെയും നായകന്‍ സിജു വിൽസണേയും അഭിനന്ദിച്ച് മേജർ രവി. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണെന്നും സംവിധായകന്‍ വിനയന്‍റെ പരിശ്രമം എടുത്തു പറയേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിജുവില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രകടനമാണ് കാഴ്ചവച്ചതെന്നും മലയാള സിനിമയക്ക് നല്ലൊരു വാഗ്ദാനമാണെന്നും പുതിയ നായകനെ കിട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നായകനെ കിട്ടുക എന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമുള്ള കാര്യമാണ്. ഒരു ദാരിദ്ര്യം മാറിക്കിട്ടും. അഭിനയിച്ച ഓരോരുത്തരും മികച്ചതായിരുന്നു. വിനയന്റെ ഏതുപടമെടുത്താലും അത് തട്ടിക്കൂട്ട് പടം ആയിരിക്കില്ലെന്നത് ഉറപ്പാണ്. കഠിന പരിശ്രമം ഓരോ സിനിമയിലും കാണാനാകും.
ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. ചിത്രം ഓണനാളിലാണ് തിയറ്ററുകളിലെത്തിയത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി.