നിങ്ങളറിയുമോ നിരഞ്ജനെ? ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര അവാർഡു നേടിയ പ്ളസ് ടു വിദ്യാർഥി. ശ്യാമപ്രസാദിൻ്റെ കാസിമിൻ്റ കടല്‍ എന്ന ചിത്രത്തിലെ ബിലാൽ എന്ന കഥാപാത്രമാണ് നിരഞ്ജന് പുരസ്കാര പെരുമ നേടിക്കൊടുത്തത്.നാവായിക്കുളത്തെ വീട്ടിലേയ്ക്ക് ഞങ്ങളെത്തുമ്പോൾ ഫുട്ബോൾ കളിയുടെ തിരക്കിലായിരുന്നു നിരജ്ഞനും കൂട്ടുകാരും.
അഭിനയിച്ച രണ്ടാമത്തെ സിനിമയ്ക്കു തന്നെ അവാർഡ് തിളക്കം. പുരസ്കാര ജേതാവിനെ കാണാൻ നാട്ടുകാരുടേയും കൂട്ടുകാരുടേയും തിരക്കാണ്. അതിനിടെ ആരോയെത്തിച്ച മധുരം അച്ഛന്‍ സുമേഷും അമ്മ സുജയും സഹോദരി ഗായത്രിയുമായി പങ്കിട്ടു. പിന്നെ ഞങ്ങളേയും കൂട്ടി വീട്ടിലേയ്ക്ക്. കൊച്ചു വീടു നിറയെ നിരഞ്ജന് കിട്ടിയ സമ്മാനങ്ങളാണ്. എല്ലാമൊന്ന് അടുക്കി വയ്ക്കാൻ ഒരു അലമാര പോലുമില്ലെങ്കിലും ആ സങ്കടമൊക്കെ ആത്മവിശ്വാസം നിറഞ്ഞൊരു പുഞ്ചിരിയിലൊളിപ്പിച്ച് അഭിനയിച്ചു മികച്ച ബാലതാരം.
പുരസ്കാരത്തിനര്‍ഹമാക്കിയ സിനിമ റിലീസായിട്ടില്ല. നാടകക്കളരിയിൽ നിന്നാണ് നിരജ്ഞന്റെ സിനിമാ പ്രവേശം. സ്വപ്നങ്ങളൊരുപാടുണ്ട് ഈ കൊച്ചു മിടുക്കന്. വലിയൊരു മോഹവും രഹസ്യമായി വെളിപ്പെടുത്തി. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാനാകട്ടെ എന്നനുഗ്രഹിച്ചാണ് തലയിലിരുന്ന തൊപ്പിയൂരി സംവിധായകന്‍ ശ്യാമപ്രസാദ് നിരഞ്ജന് സമ്മാനിച്ചത്. ആ അനുഗ്രഹം പോലെ മികച്ച ബാലതാരത്തിന്റെ തൊപ്പിയില്‍ അംഗീകാരത്തിന്റെ പൊന്‍തൂവലുകള്‍ ഇനിയുമൊരുപാട് വിടരട്ടെയെന്ന ആശംസകളോടെ ..