സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ദീപാവലി റിലീസായി ചിത്രം നവംബര്‍ 4 നു തിയേറ്ററുകളിലെത്തും. ആക്ഷന്‍ കുടുംബ ചിത്രമാണ് 'അണ്ണാത്തെ' എന്നാണു സൂചന. രജനികാന്ത് മുണ്ടും വേഷ്ടിയും ധരിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
വരാനിരിക്കുന്നതു സൂപ്പര്‍ ഡ്യൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണെന്നുറപ്പിച്ചാണു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. 'നാഡി ഞരമ്പുകള്‍ വരിഞ്ഞുമുറുകുന്നു. സിരകളില്‍ രക്തം തിളക്കുന്നു. വരുന്നത് ഓം കാര നടന'മാണന്ന പഞ്ച് ഡയലോഗോടെയാണ് മോഷന്‍ പോസ്റ്റര്‍ തുടങ്ങുന്നത്. ബുള്ളറ്റില്‍ പാതി ചുട്ടുപഴുത്ത വടിവാളുമായി സൂപ്പര്‍ സ്റ്റാര്‍ ഇരിക്കുന്ന ദൃശ്യത്തോടെ അവസാനിക്കുന്നു. ദര്‍ബാറിനു ശേഷമുള്ള രജനിയുടെ ചിത്രമാണ് 'അണ്ണാത്തെ'. കോവിഡ് ഒന്നാം തരംഗത്തിനുശേഷം തുടങ്ങിയ സിനിമയുടെ ചിത്രീകരണം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ലോക്ഡൗണില്‍ കുടുങ്ങുകയും ചെയ്തു.
നയൻതാരയാണ് നായിക. കീര്‍ത്തി സുരേഷ്, മീന, ഖുഷ്ബു, പ്രകാശ് രാജ് തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. ചേട്ടന്‍ –അനിയന്‍ ബന്ധം പറയുന്ന ആക്ഷന്‍ ഫാമിലി ത്രില്ലറാണു ചിത്രമെന്നാണു സൂചന. പശ്ചിമ ബംഗാള്‍ റജിസ്ട്രേഷനുള്ള ബുള്ളറ്റിനിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്.ഇത് കഥ ഇരു സംസ്ഥാനങ്ങളിയായി വ്യാപിച്ചു കിടക്കുന്നതിന്റെ സൂചനയായണെന്ന വ്യാഖ്യാനവുമുണ്ട്.
രജനിയുടെ സ്വകാര്യ ജീവിതത്തിലെ സംഭവബഹുലമായ കാലയളവില്‍ ചിത്രീകരിച്ച സിനിമ കൂടിയാണ് അണ്ണാത്തെ. ഒരു പതിറ്റാണ്ട് കാലത്തെ ആലോചനയ്ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം രാഷ്ട്രീയ പ്രവേശനം അവസാന നിമിഷം വേണ്ടെന്നു വച്ചത് അണ്ണാത്തെയുടെ ഷൂട്ടിനിടെയാണ്. രോഗബാധിതനായി ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു തൊട്ടു പിറകെയായിരുന്നു തമിഴ് രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച തീരുമാനം.