‘വേദനിപ്പിച്ചെങ്കിൽ മാപ്പ്; ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു’: വീണ്ടും ആ യുവാവ്

mammootty-dweep-help
ലക്ഷദ്വീപ് ചിത്രം കടപ്പാട്: Mohammed Swadikh
SHARE

സേവ് ലക്ഷദ്വീപ് ക്യംപെയിൻ കത്തിപ്പടരുമ്പോഴാണ് ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന തരത്തിൽ ലക്ഷദ്വീപിൽ താമസിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റ് വൈറലായത്. മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് വലിയ ചർച്ചയായി. ഇന്ന് അതേ യുവാവ് മറ്റൊരു കുറിപ്പുമായി രംഗത്തുവരികയാണ്. മമ്മൂട്ടി എന്ന മനുഷ്യൻ വർഷങ്ങൾക്ക് മുൻപ് തന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങൾ അറിഞ്ഞ ശേഷമാണ് പുതിയ കുറിപ്പ് എന്നാണ് വിശദീകരണം.

‘സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലായിരുന്ന സമയത്ത് പോലും ലക്ഷദ്വീപിന് ആശ്വാസവുമായി പല തവണ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ പരമാവധി രഹസ്യമായി ചെയ്യുക എന്നതും അദ്ദേഹത്തിന്റെ രീതിയാണ്. കാഴ്ച പദ്ധതിയുടെ ഭാഗമായി ദ്വീപിലെ ഓരോ വീട്ടിലും കടന്ന് ചെന്ന മെഡിക്കൽ ക്യംപുകളുടെ വിശേഷം മുഹമ്മദ് സ്വാധിക്ക് ഈ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നു. മുൻപ് താൻ എഴുതിയ കുറിപ്പ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

‘മമ്മുക്കയ്ക്ക് ലക്ഷദ്വീപിൽ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ പല ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റർ ഒരു വാർത്തയായ് മാറുകയും ചെയ്തിരുന്നു. മമ്മുക്കയോടുള്ള ഇഷ്ടം ഒന്ന് തന്നെയാണ് അത്തരത്തിൽ ഒരു തുറന്ന കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ  ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം. ശേഷം മമ്മുക്കയുടെ പിആര്‍ഓ കൂടിയായ റോബർട്ട് കുര്യാക്കോസുമായ് സംസരിക്കാൻ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കായുടെ കരുതൽ എന്ന് മനസിലാക്കാൻ സാധിച്ചത്...’– മുഹമ്മദ് സ്വാദിഖ് എഴുതുന്നു. 

കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നുമായി ചേർന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കൽ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചിരുന്നു. കാഴ്ച്ച പദ്ധതി കേരളത്തിൽ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്.   

പതിനഞ്ച് അംഗ മെഡിക്കൽ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബർട്ടിൽ  നിന്നും അറിയാൻ സാധിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതൽ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.– അദ്ദേഹം പറഞ്ഞു. 

എന്തായാലും അന്നത്തെ 10 രൂപയുടെയും ബിരിയാണിയുടെയും സ്നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങൾക്ക് തിരിച്ച് തരുന്നു എന്നറിയാൻ സാധിച്ചതിലും ഒരു പാട് സന്തോഷം. ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്. മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട  ആർക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ  ക്ഷമ ചോദിക്കുന്നു– കുറിപ്പ് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...