ദൃശ്യം 2 കണ്ട മിക്കവരും സമൂഹമാധ്യമങ്ങളില്‍ തിരയുന്നത് കോടതിമുറിയിലെ ആ തീപ്പൊരി വക്കീലിനെയാണ്. മലയാളികളെ ഒന്നടങ്കം കൈയിലെടുത്ത കഥാപാത്രമായ അഡ്വ. രേണുക. ഗാനന്ധര്‍വ്വനില്‍ ഉല്ലാസിന്റെയും, ദൃശ്യം 2ലെ ജോര്‍ജുകുട്ടിയുടെയും വക്കാലത്തുമായി കോടതിയില്‍ ഹാജരായത് ജീവിതത്തിലും വക്കീൽ കുപ്പായം അണിഞ്ഞ അഡ്വ.ശാന്തി മായാദേവിയാണ്. കേരള ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്യുന്ന ശാന്തിയാണ് ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ അയ്യപ്പ സേവ സംഘത്തിനായി ഹാജരാക്കുന്നത്.
സിനിമയിലേക്ക്
സ്വകാര്യ ചാനലില്‍ അവതാരകയായിരുന്ന കാലത്താണ് രമേഷ് പിഷാരടിയേയും, ഹരി പി നായരെയും പരിചയപ്പെടുന്നത്. ഇതാണ് ഗാനന്ധര്‍വ്വനില്‍ എത്തിച്ചത്. ഇതിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് വഴിയാണ് ജീത്തു ജോസഫ് ചിത്രം റാമില്‍ എത്തിയത്. വക്കീലാണെന്ന് മനസിലാക്കിയ സംവിധായകനാണ് ദൃശ്യ 2-ലെ ജോര്‍ജ് കുട്ടിയുടെ വക്കാലത്ത് വാങ്ങിനല്‍കിയത്.
അഭിനന്ദന പ്രവാഹം
പടം കണ്ടിട്ട് ഒരുപാട് ആളുകള്‍ വിളിച്ചു. സ്കൂളിലും കോളജിലും ഒന്നിച്ച് പഠിച്ചവരും സീനിയേഴ്സും ഉള്‍പ്പടെ ധാരാളം ആളുകള്‍ അഭിനന്ദിച്ചു. നെഗറ്റീവ് കമന്റസ് ഇല്ല എന്നത് ഒരു അനുഗ്രഹമായി കാണുന്നു.
ഇനിയും അഭിനയിക്കുമോ?
ചെയ്യാന്‍ പറ്റും എന്ന് ബോധ്യം വരുന്ന കഥപാത്രം വന്നാല്‍ ചെയ്യാന്‍ തയ്യാറാണ്. പക്ഷേ, ഇനിയും വക്കീല്‍ വേഷം ചെയ്താല്‍ ബോറടിക്കും.
ദൃശ്യ 2 കണ്ടിട്ട് എന്ത് തോന്നി?
മലയാള സിനിമയില്‍ ഇത്രയും ട്വിസ്റ്റുകള്‍ ഉള്ള സിനിമ വേറൊന്ന് ഈ അടുത്തുകാലത്ത് ഒന്നും ഉണ്ടായിട്ടില്ല. ഇത് ജീത്തു ജോസഫ് ബ്രില്യന്‍സാണ്. ക്രിമിനോളജിയിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനമാണ് ഈ സിനിമ.
അഭിഭാഷക എന്ന നിലയില്‍ ദൃശ്യ 2 കണ്ടാല്‍?
റിയലിസ്റ്റികും, സിനിമാറ്റിക്കും ഒന്നിച്ച് ചേരുന്നിടത്താണ് ദൃശ്യം 2 ഉണ്ടാകുന്നത്. സിനിമയെ നമ്മള്‍ സിനിമയായി മാത്രം കണ്ടാല്‍ മതി. സിആര്‍പിസി ഫോളോ ചെയത് സിനിമ നിര്‍മിക്കാന്‍ പ്രയാസമാണ്. ഇത് ജോര്‍ജ് കുട്ടിയുടെ ബുദ്ധിയാണ്.
ദൃശ്യം പോലെയൊക്കെ സംഭവിക്കുമോ?
സമാനമായ സംഭവങ്ങള്‍ ഉണ്ടാകാം. പത്രത്തില്‍ കാണുന്ന പല സംഭവങ്ങളും കാണുമ്പോള്‍ തോന്നും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്? ഇതെല്ലാം നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ വ്യത്യസ്തമായിട്ടായിരിക്കും. ഇത്രയും നടക്കുമോ എന്ന് ചോദിച്ചാല്‍ അത് ജീത്തു ജോസഫ് ബ്രില്യന്‍സാണ്.
ആദ്യ പടത്തില്‍ മമ്മൂട്ടി, രണ്ടാമത്തെ പടത്തില്‍ മോഹന്‍ലാല്‍
ഇവര്‍ രണ്ടും പേരും മഹാരഥന്മാരാണ്. നമ്മള്‍ അവരെ ഇംപ്രംസ് ചെയ്യാന്‍ ശ്രമിക്കുന്നത് വൃഥാ ശ്രമമാണ്. നമ്മളിലേക്ക് അവര്‍ ഇറങ്ങി വരും. ഗാനന്ധര്‍വ്വന്റേത് ഒരുപാട് സൗഹൃദം നിറഞ്ഞ സെറ്റായിരുന്നു. മമ്മൂക്ക ഒരു വക്കീലായതു കൊണ്ട് തന്നെ അദ്ദേഹവുമായി കൂടുതലും നിയമകാര്യങ്ങളാണ് ചര്‍ച്ചചെയ്തത്.
ജീത്തു ചേട്ടനും ലാലേട്ടനും നമ്മളെ ഒരുപാട് കംഫര്‍ട്ടബിളാക്കി. ജീത്തു ചേട്ടന്റെ ഭാര്യ ലിന്‍ഡ ചേച്ചിയാണ് ഇതിലെ കോസ്റ്റ്യും ഡിസൈനര്‍. അവരെല്ലാം നമ്മുക്ക് വേണ്ട സ്പേസ് നല്‍കും.
ഇനിയും ഹാജരാകുമോ?
ജോര്‍ജുകുട്ടിക്ക് വേണ്ടി ഇനിയും ഹാജരാകും.
യഥാര്‍ഥ കോടതികള്‍ സിനിമയിലെ പോലെയാണോ?
യഥാര്‍ഥ കോടതികളില്‍ ഇത്രയും പിരിമുറുക്കം കാണില്ല. കാര്യങ്ങള്‍ എല്ലാം ഇതുപോലെയായിരിക്കും. അല്‍പം സിനിമാറ്റിക്ക് ചേരുവകള്‍ കൂടി ചേര്‍ത്താണ് ഇത്തരം കോടതികള്‍.