മകളുടെ വിവാഹത്തിനായി കരുതിയ സ്വർണം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം നാദിർഷ. കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. കാസർഗോഡ് വച്ചുനടന്ന ചടങ്ങുകൾക്കായി നാദിര്‍ഷയും കുടൂംബവും ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സ്വർണ മടങ്ങിയപെട്ടി മറന്നുവെച്ചത്.
റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുടുംബത്തിന് മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയിൽ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.
ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി. എന്തായാലും ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടൽ കാര്യങ്ങൾ ശുഭപര്യവസനായാക്കി. ബിലാൽ ആണ് ആയിഷയുടെ വരൻ.