സിനിമയുടെ പൂർണതക്കു വേണ്ടി സംവിധായകൻ ഭദ്രൻ എടുക്കുന്ന പരിശ്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. മനസിൽ കാണുന്ന ഷോട്ട് എടുക്കുന്നയാളാണ് ഭദ്രൻ എന്നാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സേതു അടൂരിന്റെ തുറന്നുപറച്ചിൽ. അതിനൊരുദാഹരണമായി പറഞ്ഞത് യുവതുര്‍ക്കി എന്ന സിനിമയിൽ സുരേഷ് ഗോപി ജയിലിൽ വെച്ച് എലിയെ കടിച്ചുപറിക്കുന്ന രംഗമാണ്. സുരേഷ് ഗോപി കടിച്ചത് ഒറിജിനൽ എലിയെത്തന്നെ ആയിരുന്നുവെന്നാണ് സേതുവിന്റെ വെളിപ്പെടുത്തൽ.
''യുവതുര്‍ക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന സംഭവമാണ്. സുരേഷ് ഗോപി ജയിലില്‍ കിടക്കുന്ന സീന്‍ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത്. കീരിക്കാടന്‍ ജോസ് അവതരിപ്പിക്കുന്ന കരീമുള്ള എന്ന കഥാപാത്രത്തിന് ചിക്കനും സുരേഷ് ഗോപിയുടെ കാരക്ടറിന് കഞ്ഞിയും കൊടുക്കുന്ന രംഗം. സുരേഷ് ഗോപിയുടെ കാരക്ടര്‍ റിയാക്ട് ചെയ്യുമ്പോള്‍ ജയിലര്‍ ആ കഥാപാത്രത്തെക്കൊണ്ട് പച്ച എലിയെ കടിപ്പിക്കുന്ന സീന്‍ ഉണ്ട്. കലാസംവിധായകന്‍ മുത്തുരാജ് കേക്ക് കൊണ്ട് എലിയെ ഉണ്ടാക്കി. ഭദ്രന്‍ സാര്‍ അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ ഒറിജിനല്‍ എലിയെ ആണ് സുരേഷ് ഗോപി ആ രംഗത്തിൽ കടിച്ചുപറിച്ചത്. ഞാൻ നോക്കുമ്പോൾ മേക്ക് അപ് മാൻ സുരേഷ് ഗോപിക്ക് കുറേ ഡെറ്റോൾ ഒക്കെ കൊണ്ട് കൊടുക്കുകയാണ്'', സേതു അഭിമുഖത്തിൽ പറഞ്ഞു.
ഭദ്രൻറെ സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മിക്ക ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ കാളയോട്ട രംഗത്തില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് കാലിന് പരിക്കേറ്റിരുന്നു.