'അമ്മയുടെ വാക്ക്; മമ്മൂക്കയുടെ അനുഗ്രഹം'; ദ് കിങിന് കാൽനൂറ്റാണ്ട്

theking-12
SHARE

"അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ.കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തു നായ്ക്കുകൊടുക്കുന്ന ബേബി ഫുഡ്ഡിൽ കൊഴുപ്പിന്റെ അളവു കൂടിപ്പോയതിന് ഭർത്താവിനെ ശാസിച്ച്  അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല; മക്കൾക്കൊരുനേരം വയറു നിറച്ചു വാരിയുണ്ണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ!" 

2020 നവംബർ പതിനൊന്ന്– ദ് കിങ് 25 വർഷം! ഇന്നു രാവിലെ വാട്സാപ്പിൽ ആരോ ഒരു പോസ്റ്റർ അയച്ചു തന്നു മമ്മൂക്കയും ഷാജിയും ഞാനുമുണ്ട് പോസ്റ്ററിൽ . അതു ഞാൻ മമ്മൂക്കയ്ക്ക് ഫോർവേഡ് ചെയ്തു. വൈകാതെ മറുപടി വന്നു. ‘‘എന്തെങ്കിലും എഴുതൂ കിങ്ങിനെക്കുറിച്ച്–’’ ഇരുപത്തിയഞ്ചു വർഷങ്ങൾക്കും അപ്പുറത്തേയ്ക്ക്... ഓർമ്മകൾ പൊടുന്നനെ. 

വർഷം 1993. സ്ഥലം കോട്ടയത്ത് നാട്ടകം ഗവൺമെന്റ് ഗസ്റ്റ് ഹൗസ്. ജൂബിലന്റ് ഫിലിംസിനു വേണ്ടി ‘മാഫിയ’യുടെ എഴുത്തിലാണ് ഞാൻ. നാട്ടകം ഗസ്റ്റ് ഹൗസ് ആളൊഴിഞ്ഞ ഇടമാണ്. അപൂർവ്വം രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ വല്ലപ്പോഴും വന്നു താമസിച്ചാൽ ചിലപ്പോൾ തിരക്കും ശബ്ദവുമൊക്കെയുണ്ടാവും. അല്ലെങ്കിൽ നിശബ്ദ സുന്ദരമാണ് സായിപ്പിന്റെ ബംഗ്ലാവ്. ഒരു ദിവസം ഉച്ചനേരത്ത് ഷാജി കൈലാസ് കയറി വന്നു. കൂടെ അക്ബർ (ഉത്തരം സിനിമയുടെ നിർമ്മാതാവ്). എഴുത്തിന്റെ പുരോഗതി അറിയാൻ ഷാജി ഇടയ്ക്ക് നാട്ടകത്ത് വരാറുണ്ട്. ചിലപ്പോൾ ഒരു രാത്രി തങ്ങി ചർച്ചകൾ കഴിഞ്ഞു മടങ്ങുന്നതും പതിവുണ്ട്. അക്ബർ എനിക്കും പരിചിതനാണ്. പക്ഷേ എഴുത്തിന്റെ പിരാന്ത് ഉച്ചിയിൽ ഉദിച്ചു നിൽക്കുമ്പോൾ ഉറ്റ സുഹൃത്തുക്കളുടെ പോലും സന്ദർശനം എനിക്ക് അലോസരമാണ്. ഷാജിക്ക് അത് അറിയുകയും ചെയ്യാം. എന്നിട്ടും മുന്നറിയിപ്പില്ലാതെ മറ്റൊരാളെ കൂട്ടിയുള്ള വരവ്. ഞാൻ അസ്വസ്ഥൻ. 

"മമ്മൂക്ക വിളിച്ചില്ലേ?" വന്നു കയറിയപാടെ ഷാജിയുടെ ചോദ്യം. എനിക്കു നീരസം തോന്നി. അതു പ്രകടിപ്പിക്കുകയും വയ്യ. 

ഒരു ഫോൺ കോൾ എന്നാൽ അന്ന്, അത്ര ക്ഷിപ്രസാദ്ധ്യമല്ല. ഗസ്റ്റ് ഹൗസിൽ എഴുതാനിരിക്കുന്ന മുറിയിൽ ഫോൺ എക്സ്റ്റൻഷനൊന്നും ഇല്ലാത്ത കാലം. ഏതെങ്കിലും ഫോൺ കോൾ വന്നാൽ ജീവനക്കാർ ആരെങ്കിലും മുറിയിൽ വന്നു പറയും. എഴുത്തു നിർത്തി എഴുന്നേറ്റു ചെല്ലണം. ഗസ്റ്റ് ഹൗസ് മാനേജരുടെ മേശമേൽ ഫോൺ റിസീവർ ക്രേഡലിൽ നിന്നു മാറ്റി വച്ചിട്ടുണ്ടാവും. അതിൽ മറുതലയ്ക്കൽ നിന്നു വിളിക്കുന്നയാൾ അത്രയും നേരം ചിലപ്പോൾ കാത്തു നിൽക്കുന്നുണ്ടാവും .ഒരു ഫോൺ കോൾ വന്നാൽ ചില്ലറ ബുദ്ധിമുട്ടല്ല എന്നു സാരം. മൊബൈൽ ഫോൺ എന്നു കേട്ടു കേൾവി പോലും (നമ്മുടെ നാട്ടിൽ) ഇല്ലാത്ത കാലം. 

‘‘ഇല്ല വിളിച്ചില്ല’’ ഞാൻ അൽപം കടുപ്പിച്ചു തന്നെ പറഞ്ഞു. അക്ബർ എന്ന സാധു മനുഷ്യൻ. അൽപ്പമൊരു വെമ്പലിൽ ഷാജിയെ നോക്കി. ഷാജിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു. എന്റെ നീരസത്തിന്റെ കാരണം എനിക്കും ഷാജിക്കും അറിയാം. ഏകലവ്യൻ എന്ന സിനിമയുടെ പ്രാകൃതകഥാരൂപം ഞാൻ ഒരിക്കൽ മമ്മുക്കയോട് മദ്രാസിൽ ചെന്നു പറഞ്ഞു കേൾപ്പിച്ചതാണ്. ‘നമുക്കുചെയ്യാം' എന്ന് മമ്മുക്ക വാക്കും പറഞ്ഞു. അതുപക്ഷേ ചില കാരണങ്ങളാൽ നടക്കാതെപോയി. എന്നാൽപ്പിന്നെ ഇനി മമ്മുക്കയുമായി ഒരു സിനിമയ്ക്കും ഈ ജന്മം പുറപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിലാണു ഞാൻ. അപ്പോൾപ്പിന്നെ മമ്മുക്ക വിളിച്ചാലും വിളിച്ചില്ലെങ്കിലും എനിക്കെന്ത്? 

"എന്താകാര്യം?" ഞാൻ തീരെ താൽപ്പര്യമില്ല എന്ന മോഡുലേഷനിൽ ഷാജിയെ നോക്കി. മറുപടി പറഞ്ഞത് അക്ബറാണ്. ‘എനിക്കു മമ്മുക്ക ഒരു ഡേറ്റ് തന്നിട്ടുണ്ട്. ഓപ്പൺ ഡേറ്റ്. ഒറ്റ കണ്ടീഷനേയുള്ളൂ രൺജി എഴുതണം– ഷാജി സംവിധാനം. "ഞാനില്ല" എന്നു മറുപടി പറഞ്ഞു തീരും മുൻപ് മമ്മൂട്ടി ഫോണിൽ എന്ന സന്ദേശവുമായി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പാഞ്ഞു വന്നു. വേഗം തന്നെ ചെന്നു ഫോണെടുത്തു. ‘‘അവരങ്ങു വന്നോ– കാര്യം പറഞ്ഞോ? മദിരാശിയിൽ നിന്നു ഘനശബ്ദം. ‘‘പറഞ്ഞു’’ എന്നു മാത്രം എന്റെ മറുപടി. ‘‘ആ – താൻ ഒന്നു നോക്ക്’’– ഏതൊക്കെയോ തിരക്കുകൾക്കിടയിൽ വിളിച്ചതാണ് അദ്ദേഹം. ‘‘നോക്കാൻ സൗകര്യമില്ല ’’ എന്നു പറയാൻ നാവു തരിച്ചെങ്കിലും പറഞ്ഞില്ല. 

ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാൻ പുറപ്പെടുമ്പോൾ മമ്മൂട്ടി എന്ന നടന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയതാണ് ഞാൻ. പത്രപ്രവർത്തകനായി നടന്ന കാലത്ത് പലവട്ടം പല കാരണങ്ങൾക്ക് അദ്ദേഹം എന്നോടും ഞാൻ അങ്ങോട്ടും കലഹിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം അനുജന്മാരായ ഇബ്രാഹിംകുട്ടിക്കും സക്കറിയയ്ക്കും ഒപ്പം എന്നെയും കൂടെ കൂട്ടിയിട്ടുണ്ട് പലേടത്തും, പലതിനും. ഗിരിനഗറിലെ വീട്ടിൽ എനിക്കു സ്വന്തം വീട്ടിലെന്നപോലെ എപ്പോൾ വേണമെങ്കിലും ചെന്നു കയറാം. വയറു നിറച്ചു ഭക്ഷണം വിളമ്പിക്കിട്ടും. ഇച്ചാക്ക എന്നു വിളിക്കാൻ പോന്ന സ്നേഹം തരും. ഉണ്ടും ഉറങ്ങിയും ആ വീട്ടിൽ പലനാൾ കഴിഞ്ഞിട്ടുണ്ട് .മമ്മുക്കയുടെ ചെമ്പിലെ തറവാടു വീട്ടിലും എനിക്ക് സ്ഥിരാംഗത്വമുണ്ട്. ശാപ്പാടും ഉറങ്ങാൻ ചായ്പു മുറിയും ഉണ്ട്. 

മനസിൽ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത് തികഞ്ഞ ഗുരുത്വത്തോടെയാണ്. അതുകൊണ്ട് ‘‘നോക്കാൻ സൗകര്യമില്ല’’ എന്നൊന്നും വെട്ടിത്തുറന്നു പറയാൻ പറ്റില്ല. എങ്കിലും ഫോൺ കോൾ കഴിഞ്ഞപ്പോൾ ഷാജിയോട് അറുത്തു മുറിച്ചു പറഞ്ഞു. ‘‘നീ ചെയ്തോളൂ. ഞാനില്ല.’’ 

"സോറി അക്ബറേ– വേറെ ആരെങ്കിലും എഴുതട്ടെ. നിങ്ങൾ മമ്മൂക്കയുടെ ഡേറ്റ് കിട്ടിയതു കളയണ്ട"– അക്ബറിന്റെ വെളുത്തു തുടുത്ത മുഖം ഇരുണ്ടുമൂടിപ്പോയി. പൂർണരൂപം വായിക്കാം..

https://www.manoramaonline.com/movies/movie-news/2020/11/12/the-king-movie

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...